Smiley face

2013, മാർച്ച് 31, ഞായറാഴ്‌ച

സൂര്യോദയത്തിനായി...

ഇന്നൊരു പഠന യാത്ര ആരംഭിക്കുകയാണ്. അദ്ധ്യാപകരും,മാതാപിതാക്കളും,കുട്ടികളും ഒരുമിച്ച്.  യാത്രയുടെ പ്രത്യേകതയായിരുന്നത് ടൂര്‍ ബസ് അറേഞ്ച് ചെയ്തിരുന്നില്ല എന്നുള്ളതാണ്. കാരണം കുട്ടികളെ ഒരു ട്രെയിന്‍ യാത്ര അനുഭവിപ്പിക്കുക എന്നത് തന്നെ.

റെയില്‍ വേയില്ലാത്ത ജില്ലയായ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ സെന്റ് ജോസഫ് എല്‍ .പി.സ്ക്കൂളിന്റെ മുറ്റത്ത് നിന്ന്  ഒരു പ്രൈവറ്റ് ബസില്‍ 10-02-2013, 3.പി.എം.ന് അമ്പതോളം പേര്‍ യാത്ര ആരംഭിച്ചു. . 16 കിലോമീറ്ററോളം സഞ്ചരിച്ച് തൊടുപുഴ കെ.എസ്.ആര്‍ .ടി.സി. ബസ്സ്റ്റാന്‍ഡില്‍ എത്തി.

 എല്ലാവരും തന്നെ കോട്ടയത്തേക്ക് ടിക്കറ്റ് എടുക്കുന്നത് കണ്ടിട്ട് കണ്ടക്ടര്‍ കൌതുകത്തോടെ ഞങ്ങളുടെ ലക്ഷ്യം ആരാഞ്ഞു. കന്യാകുമാരി എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തില്‍ ഒരു ചിരിവിടര്‍ന്നു. ടൂര്‍ ബസില്ലാത്ത യാത്രയോ എന്നാകും. ഞാന്‍ ആത്മഗതം പൂണ്ടു; ‘ഹും..ജോസ് മൈക്കിള്‍ കോഴിക്കോട് നിന്ന് ഒരു സൈക്കിളില്‍ യൂറോപ്പ് വരെ പോയിരിക്കുന്നു.പിന്നെയാ...’

5.30 ഓടെ കോട്ടയം റെയില്‍ വേസ്റ്റേഷനില്‍ എത്തി. ഞങ്ങളുടെ ട്രെയിന്‍ 6.30 ന് ആണ്. അനൌണ്‍സ്മെന്റ് കേട്ടതോടെ ലഗേജെടുത്ത് തയ്യാറായപ്പോള്‍ അരമണിക്കൂര്‍ ലേറ്റാകുമെന്ന് അറിയിപ്പ് കിട്ടി. ശ്ശൊ അരമണിക്കൂറ്ന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ റെയില്‍ വേയില്‍  , ഇത് വല്ലതും ലേറ്റാണോ?...

7 മണിയോടെ ട്രെയിന്‍ എത്തി. തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിച്ചു. ഞങ്ങള്‍ എല്ലാവരും പല ബോഗികളിലായി ചിതറിപ്പോയിരുന്നു. കാപ്പി,കാപ്പി, വട..എന്നീ വിളികള്‍ ഉയര്‍ന്ന് കേട്ട് കൊണ്ടിരുന്നു.8.30 ഓടെ കൂടെ കൊണ്ടു വന്ന ഭക്ഷണം ഞങ്ങള്‍ എല്ലാവരും കഴിച്ചു. കൂടെയുള്ള എല്ലാ അംഗങ്ങളേയും ഒന്ന് പരിചയപ്പെടാന്‍ വേണ്ടി ഞാന്‍ അങ്ങോളമിങ്ങോളം നടന്നു.

 രാവിനെ കീറിമുറിച്ച് ട്രെയിന്‍ നീങ്ങവേ കായലോളങ്ങളില്‍ ,പ്രകാശം തീര്‍ത്ത വെണ്‍ തൂണുകള്‍ ഇളകിക്കൊണ്ടിരുന്നു.  ട്രെയിന്‍ സ്റ്റോപ്പ് ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന നാറ്റം ,ഇന്ത്യന്‍ റെയില്‍ വേയുടെ നീണ്ടുകിടക്കുന്ന ടോയ് ലറ്റിനെ തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ റെയില്‍ വേയെ മലീമസമാക്കാതെ ടോയ് ലറ്റ് വിസര്‍ജ്ജ്യങ്ങള്‍ എങ്ങനെ സംസ്ക്കരണം നടത്താം എന്ന് വൃഥാ പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് ഞാന്‍ എന്റെ മസ്തിഷ്ക്കം പുകച്ച് എരിച്ച് , മണ്ടിയെന്ന് ആ‍ത്മഗതം ചെയ്ത് പുറത്തെ ഇരുട്ടിലേക്ക് കണ്ണുകള്‍ പായിച്ചു.

കനത്തയിരുട്ടില്‍ ഇടയ്ക്കിടെ വെളിച്ചങ്ങള്‍ മിന്നിമറയുന്നു. രാവിന് തനിച്ച് ഒരു ഭംഗിയില്ല. പകലിന് തനിച്ചും ഒരു ഭംഗിയില്ല. ഇരുളും വെളിച്ചവും ഇണചേരുമ്പോഴാണ് രാവിന് കൂടുതല്‍ മിഴിവേകുന്നത്.

പലയാത്രികരും അവരുടെ ലക്ഷ്യസ്ഥാനത്തിറങ്ങവേ അടുത്തുള്ള പല സീറ്റുകളും ശൂന്യമായിക്കാണപ്പെട്ടു. ഞാന്‍ എതിര്‍വശത്തും,എന്റെ സഹയാത്രിക മറുവശത്തും ചെന്ന് എല്ലാവരേയും ഒരുമിച്ച് കൂട്ടുവാന്‍ ഒരു ശ്രമം നടത്തി. അങ്ങനെ എച്ച്. എം ഞങ്ങളുടെ സീറ്റില്‍ എത്തി. ധാരാളം നാട്ട് വര്‍ത്തമാനം കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു ശ്രോതാവ്.

 10.15 ഓടെ തിരുവനന്തപുരത്തെത്തി. ലേഡീസ് വെയിറ്റിംഗ് റൂമില്‍ ഞങ്ങള്‍ വെന്തുരുകി. ചിലര്‍ ഡ്രസ് ചേഞ്ച് ചെയ്തു. ഇപ്പോള്‍ കന്യാകുമാരിയ്ക്ക് യാത്ര പുറപ്പെട്ടാല്‍  ,അവിടെ ചെല്ലുമ്പോള്‍ റൂം കിട്ടാതെ വഴിയാധാരമാകുമോ എന്ന് ഭയപ്പെട്ട് 2.30 വരെ ഇവിടെ ഇരുന്ന് , 2.30 നുള്ള ട്രെയിനിന് പുറപ്പെടാമെന്ന തീരുമാനത്തിലെത്തി.

ചൂടിന്റെ പുഴുങ്ങലില്‍ നിന്നും രക്ഷപെടാന്‍ വയ്യാത്ത അവസ്ഥ. റൂമില്‍ നിന്ന് പുറത്തിറങ്ങി പ്ലാറ്റ്ഫോമില്‍ നീണ്ട് നിവര്‍ന്ന് ചിലര്‍ കിടന്നു. ആ കിടപ്പ് തൂപ്പുകാര്‍ക്ക് പോലും സഹിച്ചില്ല. “എഴുന്നേറ്റിരിക്കെന്ന്”. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍ .

ഞാന്‍ ബിജു സാറിനോട് നമുക്ക് പുറപ്പെടാം എന്ന് പറഞ്ഞു. റൂം കിട്ടിയില്ലെങ്കിലും ഈ ചൂടില്‍ നിന്ന് രക്ഷപെട്ട് , വല്ല കടല്‍ തീരത്തും ഇരിപ്പിടമെങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു. 11 ഓടെ തമ്പാനൂര്‍ കെ.എസ്.ആര്‍... ........ടി.സി. ബസ് സ്റ്റാന്‍ഡിലേക്ക് ലഗേജുകളുമായി ഞങ്ങള്‍ നീങ്ങി.

വെയിറ്റിംഗ് ഷെഡില്‍ കുട്ടികള്‍ സ്ട്രീറ്റ് വെളിച്ചത്തില്‍ അവരുടെ കുട്ടിക്കളികള്‍ താളത്തില്‍ കളിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് എന്റെ മകന് പ്രകൃതിയുടെ വിളി വന്നത്. “ അമ്മച്ചീ...ടോയ് ലറ്റ്” ഇത്രയും നേരം റെയില്‍ വേസ്റ്റേഷനില്‍ വെയ്റ്റ് ചെയ്തപ്പോള്‍ ഈ തോന്നല്‍ വരാഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഞാന്‍ ബസ്സ്റ്റാന്‍ഡിലേക്ക് ധൃതിപിടിച്ചു.

അവിടെ വെച്ച് ഒരു ഫോണ്‍ കോള്‍ “ ദാ ബസ്”. ഈ പാതിരാത്രിയില്‍ കാത്ത് കാത്തിരുന്ന് ഒരു ബസ് കിട്ടിയപ്പോള്‍ ഞങ്ങളുടെ അഭാവത്താല്‍ ആ ബസ് നഷ്ടപ്പെടുത്തേണ്ടി വരുന്ന അവസ്ഥ കഷ്ടം തന്നെ. ഞാന്‍ ഗ്രൂപ്പിലില്ലെന്നുള്ളത് ബസില്‍ കയറാന്‍ പോകുന്നവരോട് പറയണമെന്ന് പറഞ്ഞപ്പോഴേക്കും ആശ്വാസപ്രദമായ മറുപടികിട്ടി. ‘ബസില്‍ ഭയങ്കര തിരക്ക്. നമ്മളില്‍ പാതിപേര്‍ക്ക് പോലും അതില്‍ കയറാന്‍ പറ്റില്ല. ” “ശ്ശോ” എന്ന് പറയേണ്ടിയിരുന്ന  ഞാന്‍ പടച്ചവനെ സ്തുതിച്ചു
                                

ഞങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും അടുത്ത ബസ് വന്നു. എല്ലാവരും തിക്കി തിരക്കി കയറി. ഞാനുള്‍പ്പെടെ അഞ്ചാറ് പേര്‍ക്ക് സീറ്റ് കിട്ടിയില്ല. തിങ്ങിഞെരുങ്ങിയിരുന്ന കുട്ടികള്‍ പലരും ഉറങ്ങിത്തുടങ്ങിയപ്പോഴാണ് പ്രശ്നം ആയത്. പലരും ഉറങ്ങിത്തൂങ്ങി താഴെ വീഴും എന്ന അവസ്ഥയായി. പറവകള്‍ക്കാകാശമുണ്ട്..മനുഷ്യ പുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ലാ... എന്നൊരു പാട്ട് പാടാന്‍ വീട്ടിലിടമില്ലാഞ്ഞിട്ടല്ലല്ലോ പഠിക്കാന്‍ ഇറങ്ങിത്തിരിച്ചതല്ലേ?

ഒരു രാവ് തലചായ്ക്കാന്‍ ഇടം കിട്ടാതെ വരുമ്പോഴെങ്കിലും തലചായ്ക്കാന്‍ ഇടമില്ലാത്ത മനുഷ്യപുത്രരെക്കുറിച്ച് ഓര്‍മ്മ വരുമല്ലോ. ഞാന്‍  ശരിക്കുമോര്‍ത്തോര്‍ത്ത് , സുഷുമ്നയുടെ പരാതി കേട്ട് കേട്ട് ബസിന്റെ തറയില്‍ കാല്‍ നീട്ടിയിരുന്നു. കാലിലും കയ്യിലും ഭാരമായി ഉറങ്ങിവീണ കുട്ടികളും. എച്ച്.എം.ന്റെ ഇടതും,വലതും, മടിയിലും. പുറത്തും കുട്ടികള്‍ ചാരിയും കിടന്നും ഉറങ്ങുന്നുണ്ടായിരുന്നു.

 അങ്ങനെ നാഗര്‍കോവില്‍ എത്തിയപ്പോള്‍ സീറ്റൊക്കെ ശൂന്യമാകുന്നത് കണ്ട് ഞാന്‍ വളരെയധികം സന്തോഷിച്ചു. ഇനി സ്വസ്ഥമായി ഇരിക്കാമല്ലോ. പെട്ടെന്ന്  കൂടെയുണ്ടായിരുന്ന പലരും ഇറങ്ങുന്നു. തമിഴ് വശമില്ലാത്ത നിരക്ഷരകുക്ഷി ഇത് കന്യാകുമാരി ബസ് അല്ലായിരുന്നു. നാഗര്‍കോവില്‍ വരെയേഉള്ളൂ.

 കുട്ടികളും  പെട്ടികളും വീണ്ടും ബസ്സ്റ്റാന്‍ഡിലേക്ക്. 2 എ.എം,ന് തണുത്ത കാറ്റേറ്റ് നില്‍ക്കുമ്പോള്‍ , ചില കുട്ടികള്‍ അമ്മമാ‍രുടെ എളിയില്‍ കയറി ഇരുപ്പുറപ്പിച്ചു. ചിലര്‍ ബാഗില്‍ നിന്ന് പുതപ്പെടുത്ത് പുതക്കുന്നു. അങ്ങനെ കന്യാകുമാരി ബസും വന്നു. 3.എ.എം ഓടെ ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തി. കാറ്റ്, കൊടുങ്കാറ്റ്. റെയില്‍ വേ പ്ലാറ്റ്ഫോമില്‍ വെച്ച് അനുഭവിച്ച  ഉരുകുന്ന ചൂടിനെ അപേക്ഷിച്ച് ഈ കാറ്റ് തണുപ്പിക്കുന്ന കാറ്റായിരുന്നില്ല. ആശ്വാസപ്രദം. ആശ്വസിപ്പിക്കുന്നതിന് തല്ലിന്റെ ശക്തിയുണ്ടെന്ന് മാത്രം.

 റും അന്വേഷിച്ച് പോയവരെ കാണാതെ പലരും പരിദേവനങ്ങളും പ്രതിഷേധങ്ങളും മുഴക്കിക്കൊണ്ടിരുന്നു.  നൈറ്റ് കടയില്‍ നിന്ന് ചൂട് കാപ്പി ഊതിക്കുടിച്ച് ചിലര്‍ തണുപ്പിനെ ശമിപ്പിച്ചു. 3.30 ഓടെ തലചായ്ക്കാന്‍......., അല്ല നേരം പുലര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു സ്ഥലം  കണ്ടെത്തിയ ആശ്വാസത്തില്‍ ഞങ്ങള്‍ ഒരു ലോഡ്ജില്‍ കയറിപ്പറ്റി. തറയിലുടനീളം കിടക്ക നിരന്നു. ആളുകള്‍ ക്ഷണനേരത്തില്‍ കിടക്കയില്‍ നിരന്നു. കണ്ണുകള്‍ അടച്ചെങ്കിലും സ്ഥലം മാറിയ അസ്വസ്ഥതയില്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.

 വന്ന വഴിയില്‍ നടന്ന സംഭവങ്ങളുടെ വികാസ പരിണമങ്ങള്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ ചെവിക്കരികില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. അലോസരപ്പെട്ട് 4.30 ഓടെ കിടക്ക വിട്ടെഴുന്നേറ്റു.

സൂര്യോദയം കാണാനുള്ള പുറപ്പാടാണ്. 5.15 ന് ലോഡ്ജില്‍ നിന്നിറങ്ങി. വെളിച്ചം പരന്നിട്ടില്ല. വഴിയില്‍ അനുഭവപ്പെട്ട മുല്ലപ്പൂമണവും, ഓം നമ:ശിവായ മന്ത്രധ്വനികളും ഒരു ഭക്ത്യാലസ്യത്തിലാഴ്ത്തി.

 ഞങ്ങള്‍ കടല്‍ തീരത്തെത്തി. ഇരുളില്‍ വിവേകാനന്ദപ്പാറ യില്‍ തിരുവള്ളുവരുടെ പ്രതിമ ഇരുള്‍ രൂപം പൂണ്ട് തലയുയര്‍ത്തിനില്‍ക്കുന്നു. തിരുക്കുറല്‍ രചിച്ച മഹാകവിയാണ് തിരുവള്ളുവര്‍.തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്തിരുക്കുറ . തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ബി.സി. രണ്ടിനും, എ.ഡി എട്ടിനും ഇടയിലുള്ള നൂറ്റണ്ടിലാണെന്ന് കരുതപ്പെടുന്നു.

 ഇലക്ട്രിക് ബള്‍ബുകള്‍ കണ്ണ് ചിമ്മി തുറക്കുന്നത് പോലെ, ഞാന്‍ എണ്ണി നോക്കി. ഏകദേശം മുപ്പതോളം. കരയില്‍ വന്ന് തലതല്ലി ക്ഷണിക്കുന്ന തിരമാലകളുടെ ഹുങ്കാരവത്തിനിടയിലും മാല,മാല,വള എന്ന വിളികള്‍ ഉയര്‍ന്ന് പൊങ്ങി. രാവ് വിട്ട് പിരിയുന്നതിന്‍ മുന്‍പേ വഴിവാണിഭക്കാര്‍ കച്ചവടം തുടങ്ങിക്കഴിഞ്ഞു.

 കാറ്റില്‍ ഇളകിത്തുള്ളുന്ന വസ്ത്രാഞ്ചലങ്ങളും , മുടിയിഴകളും യഥാസ്ഥാനത്ത് വെയ്ക്കാന്‍ വൃഥാശ്രമപ്പെടുകയാണ്. പീപ്പികളും മാലകളും,വളകളും,കാപ്പിയുമായി ആളുകള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. വിലപേശിയാല്‍ കുറച്ച് തരുമെന്ന് കണ്ടുനിന്നാലറിയാം . പക്ഷെ എന്തിന്?. പ്രൈസിങ്ങില്‍ കൃത്യത പാലിക്കാത്ത  വസ്ത്രക്കടയിലും, സ്വര്‍ണ്ണക്കടയിലും പറഞ്ഞ ക്യാഷും കൊടുത്തിറങ്ങുന്ന നമ്മള്‍ , ഈ രണ്ടോ മൂന്നോ രൂപ ലാഭം പറ്റി ജീവിക്കുന്നവരോട് വിലപേശി ജയിക്കുന്നത് ന്യായമേയല്ല.

 ഇന്നലെ( ഉറങ്ങാത്ത  യാത്രയില്‍ ഇന്നിനേയും ഇന്നലയേയും വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടാകുന്നു) യാത്രയില്‍ മകളുടെ ബര്‍ത്ത്ഡേയ്ക്ക് ഒന്നും വാങ്ങാന്‍ കഴിഞ്ഞില്ല. ഇന്ന് ആ പേരില്‍ ഒരു പാവയും കുറച്ച് മാലകളും മകള്‍ വാങ്ങിപ്പിച്ചു.

സൂര്യന് വേണ്ടിയുള്ള കാത്തിരിപ്പിലാണെല്ലാവരും.  ഒരു കടല്‍ തീരം നിറയെ പലദേശക്കാര്‍ . എല്ലാവരുടെ കണ്ണുകളും കിഴക്ക് ദിക്കിലേക്ക്. എന്റെ മനസ്സില്‍ സൂര്യന്‍ ഉദിക്കാതിരുന്നെങ്കില്‍ എന്നാണ്. ഈ ഇരുള്‍ വെളിച്ചത്തില്‍ തുറന്ന പ്രകൃതിയില്‍ എല്ലാവരോടുമൊപ്പം ഇങ്ങനെയിരിക്കാന്‍ ആവില്ലല്ലോ. മങ്ങിയ ഇരുള്‍ കാഴ്ച്ചകള്‍ എത്ര മനോഹരം. പകലില്‍ എപ്പോഴും നാം ജീവിക്കുന്നുണ്ട്. പക്ഷെ രാത്രിയ്ക്ക് നാം ഒരു ജീവനറ്റ ദേഹത്തിന്റെ പ്രതികരണമേ കൊടുക്കുന്നുള്ളൂ. അത്കൊണ്ട് ഈ സൂര്യോദയം വളരെയേറെ താമസിക്കാന്‍ ഞാന്‍ ആശിക്കുന്നു.

എല്ലാവരും  പാല്‍കാപ്പി വാങ്ങി മൊത്തിക്കുടിച്ച് തണുപ്പകറ്റുന്നു. അന്ധകാരത്തില്‍ നിന്ന് തിരുവള്ളുവരുടെ പ്രതിമ വെളിച്ചത്തിലേക്ക് തലയുയര്‍ത്തുന്നു. മേഘപുഷ്പങ്ങള്‍ക്ക് ചുമന്ന നിറം കൂടിക്കൂടി വരുന്നു. ജനങ്ങള്‍ അക്ഷമരായി നില്‍ക്കുന്നു.



 തത്സമയം ചുവന്നു തുടുത്ത കപോലങ്ങളും, കാല്‍ വണ്ണകളുമായി ഒരല്‍പ്പവസ്ത്രധാരിണിയായ ഒരു സുന്ദരി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കണ്ടപ്പോള്‍ ക്ഷണനേരത്തേക്കെങ്കിലും സൂര്യന്‍ വിസ്മൃതിയിലാണ്ടു.

 6.45 ആയപ്പോള്‍ കാത്തിരുന്ന മണവാളന്‍  ചെന്തലപ്പാവും ചൂടി ഒരുങ്ങി വന്നു തുടങ്ങി. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ പൂര്‍ണ്ണാകരം പൂണ്ടു. സൂര്യ ഭഗവാന്റെ ദര്‍ശനം പ്രതീക്ഷിച്ച് നിന്നവര്‍ പലരും കണ്ട മാത്രയില്‍ കൈകല്‍ കൂപ്പി, ആ ഛായതൊട്ട് കണ്ണില്‍ വെച്ച് സായൂജ്യമടയുന്നത് കണ്ടു.
ആ ഇരുളിലാണ്ട കാഴ്ച്ച നശിപ്പിച്ച സൂര്യനോട് എനിക്കൊരു ഇഷ്ട്ടവും തോന്നിയില്ല. ഞാനെന്നും രാവിന്റെ കൂട്ടുകാരിയാണിഷ്ടാ....അങ്ങനെ യാത്രയിലെ സൂര്യോദയം കാഴ്ച്ച സാക്ഷാത്കരിക്കപ്പെട്ടു.                                                

തുടരുന്നു.......

27 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

“സുഷുമ്നയുടെ പരാതി കേട്ട് കേട്ട് ബസിന്റെ തറയില്‍ കാല്‍ നീട്ടിയിരുന്നു”

ദൈവമേ ഇങ്ങനെയും പേരിട്ടുതുടങ്ങിയോ എന്ന് അന്തിച്ചിരുന്നുപോയി
പിന്നെയാണ് ബള്‍ബ് കത്തിയത്

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

നന്നായി പറഞ്ഞു. ഒരു മുന്നൊരുക്കങ്ങളുമില്ലാത്ത യാത്രകളാണ് ഏറ്റവും ആസ്വാദ്യകരം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

യാത്രകള്‍ തുടരട്ടെ
അറിവ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന മികച്ചൊരുപാധിയല്ലേ ഇത്തരം സഞ്ചാരങ്ങള്‍

kochumol(കുങ്കുമം) പറഞ്ഞു...

ശരിക്കും കഷ്ടപ്പെട്ടുള്ള യാത്രക്ക് കൂടുതല്‍ സന്തോഷം ഉണ്ടായിക്കാണുമല്ലോ തുമ്പീ ..പല തവണ കന്യാകുമാരി പോയിട്ടുള്ള ഞാന്‍ നിങ്ങളുടെ ഈ യാത്ര ശരിക്കും ആസ്വദിച്ചു..

Unknown പറഞ്ഞു...

naseema...eere santhosham thonnunnu ninte ee parinaamam kandittu. thudaruka.

Anil Nambudiripad പറഞ്ഞു...

നല്ല വിവരണം, ഇഷ്ടായി, തുമ്പി...:)

Kalavallabhan പറഞ്ഞു...

ടീച്ചറേ, നേരിട്ട്‌ കന്യാകുമാരി വരെ ട്രെയിനിൽ ആ പിള്ളേരുമായിട്ട്‌ പോയാൽ പോരായിരുന്നോ ? പിന്നെ ഫോട്ടോയിൽ കാണുന്ന പ്രതിമ സ്വാമി വിവേകാനന്ദന്റെ ആണോ? അവസാനഫോട്ടോയിൽ ഉദയമാണോ അതോ അസ്തമയമാണോ കാണുന്നത്‌.
ഏതായാലും നല്ല എഴുത്ത്‌.
ആശംസകൾ

തുമ്പി പറഞ്ഞു...

ആദ്യം തിരുവനന്തപുരത്ത് ഹാള്‍ട്ട് ചെയ്യാനായിരുന്നു തീരുമാനം.പിന്നീട് അത് മാറ്റി. പ്ലാനിങ്ങിലെ ചെറിയ അപാകതകള്‍ പിന്നീട് ആസ്വാദനമായി മാറി.പ്രതിമ തിരുവള്ളുവരുടേതാണ്. അവിടെ സ്വാമിജി എന്ന വാക്ക് ആശയകുഴപ്പം ഉണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കി. വല്ലഭാ..നന്ദി. ഫോട്ടോയില്‍ തത്സമയ ഉദയം തന്നെയാണ് കാണിച്ചിരിക്കുന്നത്.

വേണുഗോപാല്‍ പറഞ്ഞു...

യാത്രകള്‍ അനുഭവങ്ങളാണ്...

അതില്‍ ചിലത് ഇങ്ങിനെയും..

യാത്രകള്‍ തുടരുക. അനുഭവങ്ങള്‍ പങ്കു വെക്കുക

Jefu Jailaf പറഞ്ഞു...

ഒരു ഡി.പി.ഇ.പി ട്രിപ്പ്‌.. കാര്യങ്ങളെല്ലാം അനുഭവിച്ചറിഞ്ഞു കൊണ്ട്.. നന്നായി..

Akakukka പറഞ്ഞു...

വായിച്ചു തീര്‍ന്നപ്പോള്‍ കന്യാകുമാരിയില്‍ പോയി വിവേകാനന്ദപ്പാറയും, സൂര്യോദയവും ഒക്കെ കണ്ട ഒരു പ്രതീതി ഉണ്ടായി. അതാണ്‌ ഈ യാത്രാവിവരണത്തിന്‍റെ മേന്‍മ. good...!! keep it up. (അഭിനന്ദനങ്ങള്‍ )

ഷാജു അത്താണിക്കല്‍ പറഞ്ഞു...

യാത്രകൾ എന്നും അങ്ങനെയാണ് .....

© Mubi പറഞ്ഞു...

ഓരോ യാത്രയും ഒരനുഭവമാണ്‌, വലുതായാലും ചെറുതായാലും... നന്നായിരിക്കുന്നു കുറിപ്പ്.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇങ്ങിനെ ഇറങ്ങണം യാത്രക്ക് . ഒന്നും പ്ലാൻ ചെയ്യാതെ . അവസാനം ഇരുന്നു ആലോചിക്കുമ്പോൾ തയ്യാറെടുപ്പോടെ നടത്തിയ യാത്രയേക്കാൾ ആസ്വദിച്ചത് ഇതൊക്കെയാവും . പക്ഷെ കുട്ടികളൊക്കെ ഉണ്ടേൽ പാടാണ് .
ഇങ്ങിനെ തിരക്ക് കൂട്ടി എഴുതേണ്ട ട്ടോ . കൂടുതൽ നന്നാക്കാൻ പറ്റും .
ആശംസകൾ

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നല്ല കുറിപ്പ്....(തുടരും അല്ലേ????മൂക്കത്ത്....ഹും....!!!)

പട്ടേപ്പാടം റാംജി പറഞ്ഞു...

യാത്ര കാണുന്നത് പോലെ തോന്നി. വഴിയും കച്ചവടവും പുഴുക്കവും എല്ലാമായി.

മിനി പി സി പറഞ്ഞു...

യാത്ര ആസ്വദിച്ചു ടീച്ചറെ !ആശംസകള്‍

Krishna/കൃഷ്ണ പറഞ്ഞു...

interesting and exciting travelogue...

waiting for next part...

thanks

Unknown പറഞ്ഞു...

യാത്രയുടെ എല്ലാ സുഖവും ദുരിതവും അനുഭവിപ്പിച്ചു ഈ എഴുത്ത്.നര്‍മ്മം കലര്‍ന്ന ശൈലിയും ഏറെ ഹൃദ്യമായി.ഭാവുകങ്ങള്‍ ..തുടരും എന്ന് കണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ന്നില്ലല്ലോ

Sunais T S പറഞ്ഞു...

ഞങ്ങളും പോയിട്ടുണ്ട് ഇതുപോലെ....
ഒരു തയ്യാരെടുപ്പുമില്ലാതെ...
കോളേജിലെ സുഹൃത്തുക്കള്‍,
അന്നത്തെ യാത്ര,
ഒന്നും മറക്കാന്‍ കഴിയില്ല...

നന്നായി എഴുതി...

ആശംസകള്‍....

http://sunaists.blogspot.in

നളിനകുമാരി പറഞ്ഞു...

ഇരുളും വെളിച്ചവും ഇണചേരുമ്പോഴാണ് രാവിന് കൂടുതല്‍ മിഴിവേകുന്നത്.നല്ല കണ്ടെത്തല്‍. ഞാനും അതിഷ്ടപ്പെടുന്നു

വീകെ പറഞ്ഞു...

മുൻ‌കൂട്ടി നിശ്ചയിക്കാതെയുള്ള യാത്ര സുഖപ്രദമാണെങ്കിലും കുട്ടികൾ അധികമുള്ളപ്പോൾ വളരെ ബുദ്ധിമുട്ടു തന്നെയാണ്. എല്ലാവരേയും നിയന്ത്രിച്ച് വാഹനങ്ങളിൽ കയറ്റിക്കൊണ്ടു പോവുക ശ്രമകരം തന്നെയാണ്.
ആശംസകൾ...

അജ്ഞാതന്‍ പറഞ്ഞു...

ഇന്ന് ആരംഭിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന വിവരണം, മുമ്പ് സംഭവിച്ച ഒരു യാത്രയെ കുറിച്ചാണ് പറയുന്നത്.
ഇതുപോലെയുള്ള ഘടനാപരമായ ചില അപാകതകൾ ഉണ്ടെന്നത് ഒഴിച്ച് നിർത്തിയാൽ
യാത്ര
ഒരു സചിത്രകഥ പോലെ വളരെ ഹൃദ്യമായി വരച്ചു വച്ചിരിക്കുന്നു.
വിവരണം വളരെ ലളിതമാണ് അതോടപ്പം
യാത്രയിലെ അനുഭവങ്ങളും കാഴ്ച്ചകളും നമ്മുടെ കണ്‍മുമ്പില്‍ കാണുന്നത്പോലെയുള്ള
അനുഭൂതിയും ഇത് വായിക്കുമ്പോൾ അനുഭവപ്പെടുന്നു.

ആശംസകൾ

ആഷിക്ക് തിരൂര്‍ പറഞ്ഞു...

മുഴുവൻ ഒറ്റയിരിപ്പിനു വായിച്ചു ..ഒരു യാത്ര ചെയ്ത പോലെ ..കലാലയങ്ങളിൽ നിന്നുള്ള യാത്രകൾ അതും ഒരു അനുഭവം തന്നെയാണ് ടീച്ചറെ ...ആ ഇരുളിലാണ്ട കാഴ്ച്ച നശിപ്പിച്ച സൂര്യനോട് എനിക്കൊരു ഇഷ്ട്ടവും തോന്നിയില്ല. ഞാനെന്നും രാവിന്റെ കൂട്ടുകാരിയാണിഷ്ടാ....അങ്ങനെ യാത്രയിലെ സൂര്യോദയം കാഴ്ച്ച സാക്ഷാത്കരിക്കപ്പെട്ടു. ..

നന്നായി എഴുതി .. വീണ്ടു വരാം ഇത് വഴി .
സസ്നേഹം ,
ആഷിക് തിരൂർ

ബഷീർ പറഞ്ഞു...

നീണ്ട വിവരണമാണെങ്കിലും ബോറടിയില്ലാതെ വായിച്ചു, നന്നായി വിവരിച്ചു., ബാക്കി ഭാഗം വരട്ടെ. ആശംസകൾ

Pradeep Kumar പറഞ്ഞു...

ഒരു തയ്യാറെടുപ്പുമില്ലാതെ ഒറ്റക്കും, ഒന്നുരണ്ടു കൂട്ടുതാരോടൊപ്പവും യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ സംഘമായുള്ള യാത്രകളില്‍ ഈ രീതി ഒരിക്കലും പരീക്ഷിച്ചു നോക്കിയിട്ടില്ല.യാത്രകളില്‍ താല്‍പ്പര്യമുള്ളതുകൊണ്ട് ജോലിചെയ്ത സ്കൂളുകളിലൊക്കെ പലപ്പോഴും അദ്ധ്യയനയാത്രയുടെ ചുമതല ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. വാഹനം ഏര്‍പ്പാടാക്കി, താമസവും, ഭക്ഷണവും, പരിപാടികളും കൃത്യമായി പ്ലാന്‍ ചെയ്യാതെ കുട്ടികളേയും കൊണ്ട് ഒരു യാത്ര എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. കന്യാകുമാരിയിലും പല തവണ കുട്ടികളേയും കൊണ്ട് പോയിട്ടുണ്ട്. നിങ്ങള്‍ നടത്തിയ യാത്ര എന്നെ അത്ഭുതപ്പെടുത്തുന്നു......

ശ്രീ പറഞ്ഞു...

വാഹനം ഏര്‍പ്പാടാകാതെ ഞങ്ങളും യാത്ര പോകാറുണ്ട്, അതൊരു ത്രില്‍ തന്നെ... പക്ഷേ... ഇത്...!!!

നന്നായെഴുതി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.