Smiley face

2018, ഏപ്രിൽ 29, ഞായറാഴ്‌ച

ഇരുട്ടിനുള്ളിലെ അനന്തകാലം


ക്ളോക്കിലെ മിനിറ്റ് സൂചി അഞ്ചിൽ നിന്നും അൽപ്പം വലത്തേക്ക് തെന്നിയിരിക്കുന്നു. ടിഫിൻ ബോക്സ്, സ്പെക്സ് ബോക്സ്, ഫോൺ ഒക്കെ ബാഗിലേക്കടുത്തിട്ടു. മേശമേൽ ചിതറിക്കിടന്ന ഫയലുകൾ റാക്കിലേക്ക് അടുക്കി വെച്ച് പുറത്തേക്ക് ധൃതിപ്പെട്ടു. കൃത്യം അഞ്ച് മണിക്ക് ലിഫ്റ്റ് ഓഫാക്കാൻ ജീവനക്കാരൻ ബദ്ധശ്രദ്ധനാണ്. രാവിലെ അത് ഇൻടൈമിൽ ഓണായിക്കാണാറുമില്ല.

വണ്ടി ബേസ്മെൻറിൽ ഇരിക്കുന്നത് കൊണ്ട് ലിഫ്റ്റിൽ, പോയാൽ നേരെ വണ്ടിക്കടുത്തെത്താം. അല്ലെങ്കിൽ സ്റ്റെയർകേസുകൾ താണ്ടി ചുറ്റിവളഞ്ഞ് വാഹനവ്യൂഹങ്ങൾക്കിടയിലൂടെ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വേണം അവിടെത്താൻ. ഭാഗ്യം ലിഫ്റ്റ് ഓഫായിട്ടില്ല. ബേസ്മെൻറ് ബട്ടണിൽ പ്രസ് ചെയ്തിട്ട്, ബാഗിൻറെ സിബ്ബൊക്കെ വലിച്ചിട്ട്, സ്പെക്സ് എടുത്തോ എന്ന് ഒന്നൂടെ ബാഗ് തുറന്ന് നോക്കിയ നിമിഷമാണ് പ്ഠേ..ന്നൊരു ശബ്ദവും വല്ലാത്തൊരു കുലുക്കവും. പെട്ടെന്ന് ഇരുട്ടാകുകയും ചെയ്തു. ലിഫ്റ്റ് ഓഫായിരിക്കുന്നു. പുറത്ത് ചാറ്റൽ മഴയുളളത് കൊണ്ട് സ്വതവേ അന്തരീക്ഷം ഇരുണ്ടതായിരുന്നു. ഇപ്പോൾ കൂറ്റാക്കൂറ്റിരുട്ട്. നെഞ്ചിൽ പടപടാ ഇടിപ്പ് കേൾക്കാം. ലിഫ്റ്റിൻറെ പെട്ടെന്നുളള നിൽപ്പിൽ ഞാൻ ഞെട്ടിപ്പോയിരുന്നു.

ഇനി എന്താണ് ചെയ്യേണ്ടത്. ആദ്യം മനസ്സിലേക്കോടിയെത്തിയത് ബിൻറോയാണ്. ഓഫീസിൽ നിന്ന് അവസാനം ഇറങ്ങുന്ന ആൾ. ബാഗിൻറെ സിബ്ബ് തുറന്ന് ഫോൺ പുറത്തെടുത്ത് കോൾ ഡയൽ ചെയ്തപ്പോൾ ഫോണിൽ നിന്ന് ക്ണിം..ക്ണിം എന്നൊരു ശബ്ദം. അത്കേട്ട് എൻറെ പരിഭ്രമം ഏറി. ബാറ്ററി ലോ. ചാർജ് 0 റെഡ് സൈൻ. ബിൻറോയോട് കാര്യങ്ങൾ പറയാൻ ഞാൻ വെമ്പൽ കൊണ്ടു. ബിൻറുവിൻറെ ഫോൺ റിങ് ചെയ്യുന്നുണ്ട്. എടുക്കെടാ..എടുക്കെടാ എന്ന് ഞാൻ ചവിട്ടിത്തുളളി. ബെല്ലടിച്ച് അവസാനിക്കുന്നല്ലോ എന്ന് ആധികൊണ്ടപ്പോഴാണ് ഹലോ എന്ന ഒരു കുളിരു വന്ന് വീണത്. ണിം..ണിം. ദാ..എൻറെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുന്നു.

എൻറെ ഹൃദയത്തിൻറെ ചൂടാണോ എന്തോ ഞാൻ വല്ലാതുഷ്ണിക്കാൻ തുടങ്ങി. ഫാനും ലിഫ്റ്റിനോടൊപ്പം നിശ്ചലമായതാണ്. എൻറെ തലച്ചോറും ശൂന്യമായി. ആ ശുന്യതയിൽ ലയിച്ച് ഞാൻ ഒട്ടൊരു നേരം അനങ്ങാതെ നിന്നു. തല ഇളകാൻ പോലും മടിച്ചു. ഇവിടെ മാടി വിളിക്കാൻ കാഴ്ചകളില്ല. എവിടെയും ഇരുട്ട് മാത്രമാണ്. പിന്നെന്തിന് തലയനക്കണം. കാലിന് ഭാരം താങ്ങാനാകുന്നില്ലെന്നൊരു തോന്നൽ. തളർച്ച ബാധിച്ച ഞാൻ തറയിലേക്കിരുന്നു.

ഞാനെന്ന വ്യക്തി ഈ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷയായി എന്നെനിക്ക് തന്നെയൊരു തോന്നൽ. മരണത്തിന് ശേഷമുള്ള അവസ്ഥ ആരും അറിഞ്ഞിട്ടില്ലല്ലോ. ഞാനൊരു മാത്ര ചിന്തിച്ചു. ‘ഞാൻ മരണപ്പെട്ടിട്ടുണ്ടാകുമോ. ലിഫ്റ്റിൽ നിന്ന് കേട്ട ശബ്ദം എനിക്ക് പറ്റിയ ആക്സിഡൻറിൻറേതാകാം. ഞാൻ വണ്ടിയെടുത്ത് പുറപ്പെട്ടിരുന്നിരിക്കാം. ആക്സിഡൻറിൽ തൽസമയം മരിച്ചിരുന്നിരിക്കാം. ഞാൻ എന്നത് ആത്മാവാകാം. ആത്മാവിൻറെ കയ്യിൽ ബാഗുണ്ടാകുമോ.’ ഞാൻ തോളിലെ ബാഗിലൊന്നു തപ്പി. ബാഗുണ്ട്. ഞാനത് ഇടത്തെ തോൾ ചെരിച്ച് ലിഫ്റ്റിൻറെ തറയിലേക്കിട്ടു.

അകം വേവിന് ആശ്വാസത്തിനായി അകത്തേക്ക് അധികം ശ്വാസമെടുക്കാൻ ഞാൻ ദീർഘമായി ശ്വസിച്ചു. വെളിച്ചത്തോടൊപ്പം വായുവും ഇവിടം വിട്ടകന്ന പോലെ. അതോ ശ്വാസം വലിക്കാൻ പോലും പറ്റാത്ത വിധം ശരീരത്തെ മനസ്സ് തളർത്തിയതാണോ എന്നുമറിയില്ല. കൂറ്റാക്കൂറ്റിരുട്ടിൽ എൻറെ ചിന്തകൾ പോലും എവിടേക്ക് പോകണമെന്നറിയാതെ ഇരുളടഞ്ഞു. ലിഫ്റ്റിൽ സെക്യൂരിറ്റി ബട്ടൺ കണ്ടതായി ഓർമ്മയുണ്ട്. ഫോൺ നമ്പറും. ആ ഫോൺ നമ്പർ സേവ് ചെയ്യാൻ കഴിയാതെ പോയതിൽ ഞാൻ ഖേദിച്ചു. ക്ഷണമാത്രയിൽ നിഷ്ഫലമായ ഫോണിനെയും ഓർമ്മ വന്നു. വെളിച്ചമില്ലാത്ത തടവറയിൽ എൻറെ തല പെരുക്കുകയാണ്.

തറയിൽ നിന്നെഴുന്നേററ് ലിഫ്റ്റിൻറെ ഭിത്തിയിലൂടെ കൈകളോടിച്ചു. കയ്യെത്തും ഇടങ്ങളിലെ എല്ലാ ബട്ടണുകളിലും മാറി മാറി പ്രസ് ചെയ്തു. എന്തെങ്കിലും അത്ഭുതങ്ങൾ എപ്പോഴെങ്കിലും സംഭവിക്കട്ടെ. സമയം ഏറെ കഴിഞ്ഞ് പോയിട്ടുണ്ടാകും. അച്ചി(ഭർത്താവ്) വീട്ടിലുണ്ടെങ്കിൽ ഞാൻ വീട്ടിലെത്താൻ താമസിച്ചാൽ ആദ്യം വിളിക്കുക അദ്ദേഹമായിരിക്കും. വീട്ടിലില്ലെങ്കിൽ എൻറെ അഭാവം അറിയില്ല. എന്നെ അന്വേഷിക്കുകയുമില്ല. പിന്നെ വിളിക്കുന്നത് മൂത്ത മകനായിരിക്കും. അവൻറെ ഫോൺ ക്ളാസിൽ വാങ്ങി വെച്ചിരിക്കുകയാണ്. എങ്കിലും കൂട്ടുകാരുടെ ഫോണിലൂടെ അന്വേഷിക്കും. ഇനി ആര് വിളിച്ചാലെന്ത്..ഫോൺ സ്വിച്ച് ഓഫ് എന്നല്ലാതെന്ത് മനസ്സിലാക്കാൻ. വിളിച്ചന്വേഷിക്കാൻ ഓഫീസിലെ ആരുടെ നമ്പറും അവരുടെ കയ്യിൽ ഇല്ലാതാനും. ഇങ്ങനെയൊരു കാണാതാകൽ സംഭവം മുൻകൂട്ടി അറിഞ്ഞിരുന്നില്ലല്ലോ.

എൻറെ അഭാവം എന്തൊക്കെ ഊഹാപോഹങ്ങളാകും പരത്തുക. എനിക്ക് ലോകത്തോട് വിളിച്ച് പറയണമെന്നുണ്ട്. ‘ഞാനിവിടുണ്ട്.’ എത്ര മണിക്കൂറുകളാകും കൊഴിഞ്ഞ് വീണിട്ടുണ്ടാകുക എന്ന് എനിക്ക് ഊഹിക്കാനാകുന്നില്ല. ഞാൻ ബാഗിലേക്ക് തല മെല്ലെ ചാരി ചുരുണ്ട് കൂടി കണ്ണുകൾ അടച്ചു. കണ്ണുകളടയ്ക്കാതിരുന്നപ്പോഴും അടച്ച പ്രതീതി തന്നെയായിരുന്നു. ഉറങ്ങിപ്പോയിരുന്നെങ്കിൽ സമയം പോയിക്കിട്ടിയേനെ.

ബാഗിൽ എന്തോ തടിച്ചുന്തിയിരിക്കുന്നത് കൊണ്ട് ‘ബാഗ് തലയിണ’ ഭംഗിയാകുന്നില്ല. ബാഗിൽ നിന്ന് ചോറ്റുപാത്രം വലിച്ചെടുത്ത് പുറത്തേക്കിട്ടു. പിന്നേയും എന്തോ ഒന്ന്. പകൽ ഓഫീസിൽ വീട്ടുസാധനങ്ങൾ വിൽക്കാൻ വരുന്ന ആളുടെ പക്കൽ നിന്നും വാങ്ങിയ എമർജൻസി ലാമ്പ് കയ്യിൽ തടഞ്ഞു. വല്ലാത്തൊരു അത്ഭുതം. ഇങ്ങനെയൊരു ദിവസം തന്നെ എന്തിനാണെൻറെ ഫോൺ സ്വിച്ച് ഓഫായതെന്ന് ഞാൻ പലവട്ടം ഖേദിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ മറ്റൊന്ന് ചിന്തിക്കുകയാണ്. ‘ഓ..! ഇന്ന് ഈ ലാമ്പ് വാങ്ങിക്കാൻ തോന്നിയത് വളരെ ആശ്ചര്യകരം തന്നെ.’ ഞാൻ അമ്മയ്ക്ക് പൊന്നോമനപോൽ ആ ലാമ്പെടുത്ത് നെഞ്ചോട് ചേർത്തു. പുതിയ മോഡൽ ലാമ്പാണ്. ഉപയോഗിച്ചിട്ടില്ല. സ്വിച്ചെവിടെയെന്നറിയില്ല. തട്ടും തടവുമുള്ളിടത്തൊക്കെ കയ്യമർത്തിയും താഴേക്കും മുകളിലേക്കും ബലം പ്രയോഗിച്ചുനോക്കി. അവസാനം വെളിച്ചം കണ്ടു. വെളിച്ചം വീണപ്പോൾ ഞാൻ എൻറെ കയ്യിലും കാലിലുമൊക്കെ ആർത്തിയോടെ നോക്കി. പരിക്കുകളൊന്നുമില്ല. മരിച്ച ദേഹമല്ലിത്. ലിഫ്റ്റിൽ തന്നെയാണ് കുടുങ്ങിയിരിക്കുന്നത്.

സ്വിച്ച് ഓഫായ ഫോൺ തനിയെ ഓണാകുന്ന മിറക്കിൾ സംഭവിച്ചിരുന്നെങ്കിലെന്ന് വൃഥാ കൊതിച്ച് പോകുന്നു. ഇതിനോടകം എന്നെക്കാണാനില്ലെന്നും, ഫോം സ്വിച്ച് ഓഫ് ആണെന്നും വാർത്തകൾ വ്യാപിച്ചിട്ടുണ്ടാകാം. യാത്രയ്ക്കിടെ ആരോ തട്ടിക്കൊണ്ട് പോയി, ഫോൺ ഓഫാക്കി, അല്ലെങ്കിൽ റോഡരുകിൽ ആക്സിഡൻറിൽ വീണ് കിടപ്പുണ്ടാകും, ആരുടെയോ കൂടി ഒളിച്ചോടി എന്തൊക്കെ ഊഹാപോഹങ്ങളാകും പ്രചരിച്ചിട്ടുണ്ടാകുക.!!

വെളിച്ചത്തിൻറെ അത്യാർഭാടത്തിൽ ഞാൻ ദിവസവും കാണുന്ന ലിഫ്റ്റിനെ ആദ്യം കാണുന്നത് പോലെ വീക്ഷിച്ചു. ഒരു ബിൽ പേപ്പർ ലിഫ്റ്റിൻറെ വലത് മൂലയിൽ നിന്നും ഞാൻ കണ്ടെടുത്തു. മഹാറാണി ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ആരോ രണ്ട് ബെഡ്ഷീറ്റ് വാങ്ങിച്ചിട്ടുണ്ട്. ഇന്നാണ് വാങ്ങിയതെന്ന് ബിൽ ഡേറ്റ് പറയുന്നു. ഈ ബില്ല് ഇവിടെ വീഴ്ത്തിയിട്ട് പോയതിന് പകരം ആ ബെഡ്ഷീറ്റുകൾ ഇവിടെ വീഴ്ത്തിയിടരുതായിരുന്നോ.?

ഒരു സിഗരറ്റിൻറെ മുറിക്കുറ്റി കൂടിയുണ്ട്. ഏതോ വിരുതൻ പുകവലിക്കാൻ കണ്ട ഒളിത്താവളം. ആരുടെ വായിൽ വെച്ചതാകും ഇത്. പക്ഷേ ലിഫ്റ്റിനുളളിൽ നിന്ന് കിട്ടുന്നതെന്തും ഇപ്പോൾ എനിക്ക് വിലപ്പെട്ടതാണ്. ഞാൻ ആ സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ചു. അൽപ്പം തീയുണ്ടായിരുന്നെങ്കിൽ ഞാനിത് പുകയ്ക്കാൻ ശ്രമിച്ചേനെ. ഇപ്പോൾ ബിൽ പേപ്പറിന് മുകളിൽ ലാമ്പും സിഗരറ്റ് കുറ്റിയും സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. ലിഫ്റ്റിനുള്ളിൽ എൻറെ ഏകാന്തതയെ മറി കടക്കാനുളള വസ്തുവക ഞാൻ ഒന്ന് കൂടി കണ്ടെത്തി. ആരുടേയോ ഒരു ഫാൻസി കമ്മലിൻറെ മൊട്ട്. അതിൻറെ ഇണ ഇതിനെ മറന്നിട്ടുണ്ടാകും. എന്തായാലു അതും ബിൽ പേപ്പറിന് മുകളിൽ കയറിയിരുന്നു. ഞാൻ പുറക് വശത്തെ മൂലയിലേക്ക് തിരിഞ്ഞു. ‘ആഹാ! ഞാൻ തനിച്ചല്ലിവിടെ. ഒരു ജീവൻകൂടിയുണ്ടെനിക്ക് കൂട്ടായിട്ട്.’ എനിക്ക് അവനുമൊരുമിച്ച് ആനന്ദ നൃത്തം ചെയ്യാൻ തോന്നി. ഒരു പല്ലി മുകളിലേക്ക് കയറണോ അതോ താഴേക്കിറങ്ങണോ എന്ന ഭാവത്തിൽ തലയും കുമ്പിട്ടിരിക്കുന്നു. മിനുസമേറിയ പ്രതലമായത് കൊണ്ട് അത് താഴേക്ക് ഊർന്ന് വീഴുന്നു. എന്നെ ഭയന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്.

“യ്യോ ചക്കരേ..നിന്നെ ഞാനൊന്നും ചെയ്യില്ല. എനിയ്ക്ക് മിണ്ടിപ്പറഞ്ഞിരിക്കാനാരൂല്ലല്ലോന്നോർത്ത് സങ്കടത്തിലിരിക്കുവാരുന്നു. നീയെന്തിനാ ലിഫ്റ്റിൽ കയറിയേ.? വഴി തെറ്റിപ്പോയതാണോ.?”

അവൻറെ കണ്ണുകൾ ഉരുണ്ടു മറിയുന്നതൊക്കെയും എനിക്കുളള ഉത്തരങ്ങളായിരുന്നു. എൻറെ നെഞ്ചിലെ ഭാരം ഇറങ്ങിപ്പോയിരിക്കുന്നു. ഞാൻ അവൻറെ വാലിൽ തൊട്ടപ്പോൾ അവൻ പിടഞ്ഞിറങ്ങി ഓടി അടുത്ത ഭിത്തിയിൽ അളളിപ്പിടിക്കാൻ തുടങ്ങി. ‘വാൽ മുറിച്ചിട്ടോടി എന്നെ കബളിപ്പിക്കരുത്.’ ഞാൻ വീണ്ടും വീണ്ടും തൊട്ടു. പല്ലിയോടുണ്ടായിരുന്ന എൻറെ ഭയം എവിടെയാണ് പോയൊളിച്ചത്. ഇന്ന് ഇവനല്ലാതെ മറ്റാരുമില്ലെനിക്ക് കൂട്ട്. ഇവനോട് ഞാൻ കൂട്ട് കൂടുക തന്നെ ചെയ്യും. ഞാൻ തന്നെ ജയിച്ചു. ഇപ്പോൾ ഞാൻ തൊടുമ്പോൾ അവൻ ഭയക്കുന്നില്ല. ഓടുന്നില്ല.
“താങ്ക്യൂഡാ.. നീയിതിൽ കയറിയിരുന്നില്ലെങ്കിൽ എനിക്കാരുണ്ടാകുമായിരുന്നു കൂട്ട്?!!”
പല്ലി വാലിട്ടിളക്കി. അതെയെന്നാകും. “നിനക്കൊന്ന് ചിലച്ചൂടെ?”

അവനതാ ചിലച്ചു. ഒരു പാട്ട് കേട്ടത് പോലെയെനിക്കൊരുണർവ്വ്. എൻറെ ഇഷ്ടങ്ങളെ സാധിച്ച് തരുന്ന സൌഹൃദങ്ങളെ ഞാനത്രമേൽ ഇഷ്ടപ്പെടുന്നു. എൻറെ പ്രകടമായ സ്നേഹം അനുഭവിപ്പിച്ചാൽ അവന് ജീവഹാനി സംഭവിച്ചാലോ.! ഞാൻ എൻറെ സ്നേഹം ഉള്ളിലൊതുക്കി. വീണ്ടും ഞാൻ അവനോട് പലതും സംസാരിച്ചു. അവൻ കണ്ണുരുട്ടിയും വാലിട്ടിളക്കിയും ഭിത്തിയിൽ കൈപതിച്ചമർത്തിയും എനിക്ക് മറുപടി തന്നു.

ലിഫ്റ്റിന് പുറത്ത് ആരുടെയൊക്കെയോ ചനലങ്ങൾ കേൾക്കുന്നു. സംസാരം അടുത്ത് വരുന്നു. “വണ്ടിയിവിടുണ്ട്. അപ്പൊ ഇവിടുന്ന് ഈ വണ്ടിയിലല്ല പോയിരിക്കുന്നത്.” പെട്ടെന്ന് ഞാൻ ലിഫ്റ്റിനുള്ളിൽ ആഞ്ഞിടിച്ചു.
“നസീ..”
അച്ചിയാണ് പുറത്ത്. കൂടെ മറ്റാരൊക്കെയോ ഉണ്ട്. ഞാൻ ആശ്വസിച്ചു. അവസാനം എന്നെ കാണാതായ ഉറവിടം അവർ കണ്ടെത്തിയിരിക്കുന്നു.
ഇത്രയും നേരം അകന്ന് മാറി നിന്നിരുന്ന കണ്ണ് നീർ ആ വിളി കേട്ടയുടനെ പുറത്തേക്ക് പൊട്ടിച്ചാടി.
“ഇപ്പൊ ശരിയാകും. പേടിക്കണ്ട. ഞങ്ങൾ പുറത്തുണ്ട്”.

നിശബ്ദത മാറി. പുറത്ത് ഊഹാപോഹങ്ങൾ പൊടിഞ്ഞ് തകരുന്ന കോലാഹലം. കറൻറ് വന്നു. ഫാൻ കറങ്ങി. ഞാൻ പുറത്തിട്ടിരുന്ന ചോറ്റ് പാത്രമെടുത്ത് ബാഗിലേക്ക് തിരുകി. ലിഫ്റ്റ് താഴേക്ക് ചലിച്ച് തുടങ്ങി. ബേസ്മെൻറിന് തൊട്ടു മുകളിൽ വെച്ചായിരുന്നു ലിഫ്റ്റ് സ്റ്റോപ്പായിരുന്നത്. ബേസ്മെൻറിലെത്തി ലിഫ്റ്റ് തുറന്നു. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പോയി, തിരികെ വന്ന് ഭൂമിയിൽ കാൽ സ്പർശിച്ച ഭാവത്തോടെ ഞാനും സ്പർശിക്കുന്നതിന് മുൻപെ അച്ചി വന്നെന്നെ തടുത്ത് കൂട്ടി അണച്ച് ചേർത്തു. പിന്നെയൊരു പൊട്ടിത്തെറിയായിരുന്നു. “ഞാൻ പലവട്ടം പറഞ്ഞിട്ടുളളതാ വണ്ടി ഇവിടെ വെയ്ക്കരുതെന്ന്. ഇവിടെ വെച്ചോണ്ടല്ലെ....”

ഞാനിത് പ്രതീക്ഷിക്കുകയായിരുന്നു. കൂടെ മൂന്ന് കാക്കി വേഷധാരികൾ, പിന്നെ കൂട്ടുകാരാണോ ആരൊക്കെയോ. പോലീസിൽ പോയി അന്വേഷണക്കമ്മീഷനൊക്കെ രൂപീകരിച്ചാണ് വരവ്.ഈ പോലീസുകാർ രാത്രി മുഴുവനും ഈ വഴക്ക് കേൾക്കുന്നതിൽ നിന്നും എനിക്ക് പ്രൊട്ടക്ഷൻ നൽകിയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്. ഞാൻ മരിച്ച് കിടക്കുന്ന അന്നും വഴക്ക് കേൾക്കും.

‘ആര് പറഞ്ഞിട്ടാ നസീ നീ മരിച്ചത്.? നിന്നോടാരാ പറഞ്ഞേന്ന്.?”
ആ അലർച്ചയിൽ എനിക്ക് ജീവൻ വെയ്ക്കാതിരുന്നെങ്കിൽ മതിയായിരുന്നു.

ഞാൻ പെട്ടെന്ന് തിരിഞ്ഞ് ലിഫ്റ്റിൻറെ ബട്ടൺ ഞെക്കി. തുറന്ന ലിഫ്റ്റിലേക്ക് ഞാൻ ഓടിക്കയറി. മൂലയിൽ പതുങ്ങിയിരുന്ന പല്ലിയെ ഞാൻ ഷാൾ ചേർത്ത് പിടിച്ച് താഴെ തറയിലേക്ക് മെല്ലെയിട്ടു. “നീയും രക്ഷപ്പെട്ടോളൂട്ടൊ.” 
അച്ചി ചോദിച്ചു. “അതെന്താണ്.?”
“ഞാനെൻറെ പിന്നെടുക്കാൻ മറന്നു.”
“പിന്നെടുക്കാനാ പിന്നേം ഈ പാതിരാത്രീല് അതിലേക്ക് കേറീത്.?!!”
ഞാൻ വിനീതയായി എൻറെ ഏകാന്തതയിലെ കൂട്ടുകാരനോട് മൌനമായി യാത്ര ചോദിച്ചു.
പിന്നീട് ഞാൻ പോലീസിൻറരികിലേക്ക് ചരിത്ര കഥനത്തിനായി.........

മഷിത്തുള്ളികൾ പെയ്യുമ്പോൾ


ഹൊ! ആരിത്!!! .
ൻറെ സബിയേച്ചി എന്നെക്കണ്ട് കൈ രണ്ടും നീട്ടി കെട്ടിപ്പിടിക്കാനാഞ്ഞ് നിൽക്കുന്നു. ഇതൊരപൂർവ്വ ഭാഗ്യമാണ്., അയൽപ്പക്കക്കാരിയായിരുന്ന ബാല്യകാല സഖിയെ മേലുദ്യോഗസ്ഥയായി ലഭിക്കുക. ഞാൻ തിരുവനന്തപുരത്ത് നിന്ന് ട്രാൻസ്ഫർ ആയി തൊടുപുഴ ഓഫീസിൽ ജോയിൻ ചെയ്യാൻ വന്നപ്പോൾ ആദ്യം കണ്ണിലുടക്കിയത് പേന പിടിച്ച കൈ താടിയിൽ താങ്ങി മേശമേൽ കൈമുട്ടൂന്നിയിരിക്കുന്ന സബിയേച്ചിയേയാണ്. ഞാൻ മാഡം എന്ന് വിളിക്കില്ലെന്ന് അപ്പോൾ തന്നെയോർത്തു.“സബിയേച്ചി..സബിയേച്ചി” എന്ന് വിളിച്ച് ആ പാവാടത്തുമ്പിൽ തൂങ്ങി‘പിൻ’ ൽ ഉടക്കി നിർത്തിയിരുന്ന ആ പാവാടയെ പിന്ന് പൊട്ടിച്ച് താഴേക്കൂർത്തിയിട്ട് എത്രയോ തവണ ഞാൻ കയ്യിൽ നുള്ള് വാങ്ങിച്ചിരിക്കുന്നു. ജീവിതയാത്രകൾ ഞങ്ങളെ ഇഴപിരിച്ചിട്ട് എത്രയോ കാലങ്ങളായി.

ഇതിനോടകം എത്രയോ പേനകൾ ഞാൻ കണ്ടിരിക്കുന്നു. പക്ഷേ ഇപ്പോൾ സബിയേച്ചിയുടെ ഈ ഇരുപ്പിൽ താടിയ്ക്ക് കീഴിലെ ആ പേന എന്നെ കാലങ്ങൾക്ക് പിന്നിലേക്ക് കൈ പിടിച്ച് നടത്തുകയാണ്. ചില കാഴ്ചകൾ, വാസനകൾ, സാന്നിധ്യങ്ങൾ അങ്ങനെയാണ്. ചിലത് ആനന്ദങ്ങളുടെ തിരമാലകളായി നമ്മെ കോരിയെടുത്ത് അമ്മാനമാടും. ചിലത് നമ്മെ ചുഴറ്റിയെടുത്ത് ദുഖങ്ങളുടെ നിലയില്ലാക്കയങ്ങളിലേക്ക് ഊളിയിടീച്ച് കൊണ്ടുപോകും. ചില മുറുക്കിത്തുപ്പലുകൾ കാണുമ്പോൾ, വാസനിക്കുമ്പോൾ കൊങ്ങിണിപ്പൂവിൻറെ മണം മൂക്കിലേക്കോടിയെത്തും. കൊങ്ങിണി ഇലയുടെ പരുപരുപ്പ് അണ്ണാക്കിൽ കിരുകിരുക്കും. ചൂണ്ടാണിവിരലിനും നടുവിരലിനുമിടയിൽ നിന്നും ചോപ്പുള്ള ചാറ് ‘ത്ഭൂ..’ന്നൊരൊച്ചയോടെ നീട്ടിത്തെറിക്കും. ഞാനാകട്ടെ ബാല്യത്തിൻറെ പെറ്റിക്കോട്ടും ധരിച്ച് നിൽക്കുകയാകുമപ്പോൾ.

ഒന്നരക്കിലോമീറ്ററാണ് വീട്ടിൽ നിന്നും സ്ക്കൂളിലേക്കുണ്ടായിരുന്നത്. സബിയേച്ചിയും ഞാനും തൊണ്ടിപ്പറമ്പിലെ ജോജിയും ഒരുമിച്ചായിരുന്നു സ്ക്കൂളിലേക്ക് നടന്നിരുന്നത്. എന്നും ബസ്കൂലി പത്ത് പൈസ കൊടുക്കാനില്ലാതിരുന്ന ഞങ്ങൾ ബസിൽ പോകുന്ന കുട്ടികളെ കണ്ട് കൊതിച്ചു നിന്നിരുന്നു. സ്ക്കൂൾ വാതിൽക്കൽ നിർത്തിയിട്ടിരിക്കുന്ന ബസിൻറെ പിറകിൽ സബിയേച്ചി എൻറേയും, ജോജീടേയും, സബിയേച്ചിയുടേയും പേരെഴുതിയിടുമായിരുന്നു. എന്നിട്ട് ബസ് ദൂരേക്ക് പോകുമ്പോൾ ഞങ്ങളുടെ പേര് ബസിൻറെ പിറകിൽ അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്നത് കണ്ട് ഞങ്ങൾ നിർവൃതിയടഞ്ഞു.

അങ്ങനെയിരിക്കെയാണ് എനിക്ക് ബസിൽ യാത്ര ചെയ്യാനുളള ഭാഗ്യമുണ്ടായത്. അതും സബിയേച്ചിയുടെ അമ്മച്ചിയുടെ കനിവിൽ. മൺകുടുക്കയുടെ ഇത്തിരിപ്പിളർന്ന വായിലേക്ക് ഈർക്കിലി കടത്തി അമ്മച്ചി കിള്ളിയെടുത്തത് നാല് പത്ത് പൈസാ തുട്ടുകൾ. രണ്ടെണ്ണം സബിയേച്ചിക്കുളളത്. രണ്ടെണ്ണം സബിയേച്ചിക്ക് കൂട്ടായി ഞാൻ സബിയേച്ചിയോടൊപ്പം ബസിൽ യാത്ര ചെയ്യാനുളളത്. അതിൻറെ വകുപ്പ് സബിയേച്ചിയുടെ കാലിലെ ചൊറിയും.

സബിയേച്ചി അഞ്ചാംക്ളാസിലും ഞാൻ രണ്ടാം ക്ളാസിലുമാണ് പഠിച്ചിരുന്നത്. സബിയേച്ചി എന്നും നഗ്ന പാദയായിരുന്നു. ചെരിപ്പില്ല. എനിയ്ക്ക് ചെരിപ്പുണ്ടായിരുന്നെങ്കിലും ഞാനും സബിതേച്ചിയേപ്പോലെ ചെരിപ്പിടാതെയാണ് നടന്നിരുന്നത്. സബിയേച്ചിയുടെ കാലിലെ ചൊറി ചേന ചെത്തിയത് പോലെ എപ്പോഴും വെള്ളം കിനിഞ്ഞിരിക്കും. അതിൽ കൂവനീച്ചകൾ വന്നിരിക്കുമ്പോൾ സബിയേച്ചി കാല് പൊക്കിയമർത്തിച്ചവിട്ടിയവരെ ഓടിക്കും. ഈ ചൊറിയും വെച്ച് ഒന്നരക്കിലോമീറ്റർ ഞൊണ്ടി നടക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ടാണ് അമ്മച്ചി ഞങ്ങൾക്ക് വണ്ടിക്കൂലി തന്നത്. ആദ്യമായിട്ട് എനിക്ക് സബിയേച്ചിയുടെ ചൊറിയോട് വല്ലാത്ത സ്നേഹം തോന്നി. സബിയേച്ചിയ്ക്ക് വേദനിക്കുന്നതെനിക്കൊരു പ്രശ്നമായി തോന്നിയില്ല. ഞാൻ സബിയേച്ചിയറിയാതെ പ്രാർത്ഥിച്ചു.“ഈ ചൊറി പൊറുക്കാതിരിക്കണേ. അമ്മച്ചിയ്ക്കെന്നും ഞങ്ങൾക്ക് വണ്ടിക്കൂലി തരാൻ തോന്നിക്കണേ.”

വണ്ടിയാത്രയെക്കുറിച്ച് ഞങ്ങൾ പരസ്പരം ഹരം കൊണ്ടപ്പോഴും സംഭ്രമത്തിന് കുറവൊന്നുമില്ലായിരുന്നു. സബിയേച്ചി ആദ്യം കയറിയാൽ എന്നെക്കയറ്റാതെ വണ്ടിവിട്ടാലോ. ഞാൻ ആദ്യം കയറിയാൽ സബിയേച്ചിയെക്കയറ്റാതെ വണ്ടി വിട്ടാലോ. ഞങ്ങൾ രണ്ടാളും കൈകോർത്ത് പിടിച്ച് ഒരുമിച്ച് വണ്ടിയിൽ കയറി പ്രശ്നം പരിഹരിച്ചു. പിന്നാലെ കയറിയ അമ്മാമ്മ ഞങ്ങളെ ചീത്ത പറഞ്ഞു. 
"അഹമ്മതി അല്ലാതെന്ത് കേറാനുളളവരെക്കേറ്റാതെ വാതിലടച്ച് പിള്ളേര് നിക്കാ..നല്ല പടിത്തം പടിച്ചേക്കണതാ.."
ഞങ്ങൾക്ക് കോർത്ത കൈ വിടാൻ പേടിയായി. പൊക്കമില്ലാത്ത ഞങ്ങൾക്ക് മുകളിലെ കമ്പിയിൽ പോയിട്ട് എവിടെ പിടിക്കണമെന്ന് ഒരെത്തും പിടിയുമില്ല. ഞങ്ങൾ തമ്മിൽ തമ്മിൽ അളളിപ്പിടിച്ച് ബാലൻസ് ചെയ്ത് ബസിനുളളിൽ ഒരു നൃത്തം രൂപം കൊണ്ടു. സബിയേച്ചിയുടെ ചൊറിയുടെ പരിരക്ഷ ഇരുപത് പൈസ സ്വന്തമാക്കിയ എൻറേയും ബാദ്ധ്യതയായത്കൊണ്ട് ഞാൻ കൂടുതൽ ജാഗരൂകയായി. സൈഡ് സീറ്റിലെ കമ്പിയിൽ പിടിച്ച് സബിയേച്ചിയെ വലിച്ചടുപ്പിച്ച് ഞാൻ നിന്നു. (നിൽക്കുന്നത് പോലെ ഭാവിച്ചു.) 

ഇരുപത് പൈസ മാത്രമായിരുന്നില്ല സബിയേച്ചിയോടൊപ്പം യാത്ര ചെയ്യുന്നതിനുളള എൻറെ കൂലി. എൻറെ പേനയിലൊഴിക്കാനുളള മഷികൂടി അമ്മച്ചിയറിയാതെ സബിയേച്ചി എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. അതിൽ എനിക്കൊട്ടുന്നുമായിരുന്നില്ല സന്തോഷം. കാരണം മിനി തോമസിൻറെ കയ്യിൽ നിന്ന് മിനിഞ്ഞാന്ന് മൂന്ന് തുളളി മഷിയാണ് ഞാൻ കടം വാങ്ങിയിരുന്നത്. ആ കടം വീട്ടാനുളള മാർഗ്ഗത്തെയാണ് ബസിൽ മറിഞ്ഞ് വീഴാതെ ഈ രണ്ടാം ക്ളാസുകാരി സംരക്ഷിക്കേണ്ടിയിരിക്കുന്നത്. കനത്ത ജീവിത യാത്രാഭാരം. ഒരു കയ്യിൽ പ്ളാസ്റ്റിക്കിൽ നെയ്ത ബാഗ്. മറുകയ്യിൽ സബിയേച്ചിയെ ചേർത്ത് പിടിച്ച് ഞാൻ നിന്നു. കാഴ്ചക്കാർക്ക് സബിയേച്ചി എന്നെയാണ് ചേർത്ത് പിടിച്ചിരിക്കുന്നതെന്ന് തോന്നലുണ്ടായേക്കാം. അഞ്ചാം ക്ളാസുകാരിയേയും, രണ്ടാം ക്ളാസുകാരിയേയും താരതമ്യപ്പെടുത്തുമ്പോൾ സമൂഹത്തിലുണ്ടാകുന്ന സ്വാഭാവികമായ വീക്ഷണകോണാണത്. തെറ്റ് പറയേണ്ടതില്ല. എന്തായാലും എവറസ്റ്റിൻറെ നെറുകയിൽ എഡ്മണ്ട് ഹിലാരി ആദ്യമായി കാലുകുത്തിയപ്പോഴുണ്ടായ അഭിമാന നിമിഷങ്ങൾ ഉൾകൊണ്ടാണ് ഞാൻ ബസിൽ നിന്നത്. ആളുകളുടെ ചെറിയ വിടവുകളിലൂടെ വെളിയിൽ ഓടിമറയുന്ന മരങ്ങളും വീടുകളും ഞങ്ങൾ അത്ഭുതത്തോടെ നോക്കി.

ക്ളാസിലേക്ക് കയറുന്നതിന് മുന്ന് കൊടിമരച്ചുവട്ടിലിരുന്ന് രണ്ടാമത്തെ വാഗ്ദാനം നിറവേറ്റാനായി സബിയേച്ചി ബാഗ് തുറന്നു. ബാഗിൽ നിന്നും ഒരു കുപ്പി പുറത്തെടുത്ത് എൻറെ പേന തുറക്കാൻ ആവശ്യപ്പെട്ടു. ഞാൻ എൻറെ പ്ളാസ്റ്റിക് ബാഗ് തുറന്ന് പേന പുറത്തെടുത്തു. ഇത് ഞാൻ ക്ളാസിൽ എഴുതാൻ ഉപയോഗിക്കുന്ന പേനയല്ല. എൻറെ ഇത്ത്ത്തായുടെ ഉപേക്ഷിക്കപ്പെട്ട പേനയാണ്. പൂമ്പാറ്റയിലെ മോട്ടു മുയലിനെ കപീഷിനരികിൽ വഴി തെറ്റിക്കാതെ എത്തിക്കാൻ വഴി കണ്ട് പിടിച്ചു കൊടുക്കാനുളള പേനയാണിത്. സ്ളേറ്റും കല്ല്പെൻസിലുമായിരുന്നു എൻറെ എഴുത്തുപകരണങ്ങൾ. സബിയേച്ചിയുടെ മഷിക്കുപ്പി കണ്ട് ഞാൻ വാ പിളർന്നു. ക്യാമൽ കുപ്പിയോ, ബ്രിൽ കുപ്പിയോ അല്ലിത്. കോർക്ക് കൊണ്ടടച്ച ഔൺസ് കുപ്പി. കറുപ്പും, നീലയും മഷിയുമല്ലിത്. നല്ല ഭംഗിയുളള വയലറ്റ് നിറത്തിലുളള മഷി. തുളളിക്കണക്കിനല്ല സബിയേച്ചി എനിക്ക് മഷി തന്നത്. ഞാൻ ആഹ്ളാദം കൊണ്ടതിനോടൊപ്പം ഭയക്കുകയും ചെയ്തു. തിരികെ ചോദിച്ചാൽ ഇത്തരത്തിലുളള വയലറ്റ് മഷി ഞാനെവിടുന്നൊപ്പിക്കും. ആ ചോദ്യ ചിഹ്നത്തിൻറെ മുന വളഞ്ഞ് വന്ന് എൻറെ മൂക്കിൻ തുമ്പിൽ മുട്ടിയപ്പോൾ ഞാൻ ചോദിക്കുക തന്നെ ചെയ്തു.
“സബിയേച്ചിക്കെവിടുന്നാ ഇത്രേം വയലറ്റ് മഷ പാപ്പൻ പേർഷ്യേന്ന് കൊണ്ടോന്നതാ.?”
“ഇന്നലെ അമ്മച്ചി എനിയ്ക്ക് ഗവമ്മെൻറാശൂത്രീന്ന് ചൊറിയ്ക്ക് വാങ്ങിയ മരുന്നായിത്.”
ശ്ശൊ! എനിക്കും ചൊറി വരാൻ കൊതിയായി.

ജനഗണമന കേട്ടപ്പൊ എന്തിനാ ഇത്രേം ജയഹേ അവസാനം കൊണ്ട് വന്ന് വെച്ചതെന്ന് തോന്നിപ്പോയി. എന്നും കയറുന്ന കുട്ടികളേയും കൊണ്ട് ബസ് ഞങ്ങളെ കയറ്റാതെ പോകുമോ എന്ന അങ്കലാപ്പായിരുന്നു മനസ്സ് നിറയെ. ബസിലേക്കോടിക്കയറിയപ്പോൾ മുതൽ ഞങ്ങൾ മുതിർന്നവരായി മാറി. രക്ഷിതാക്കളെക്കൂടാതെയുളള ഞങ്ങളുടെ കന്നിയാത്രയല്ലിത്. ഞങ്ങൾ അനുഭവ സമ്പത്തുളളവരാണ്. ഞങ്ങൾ തിക്കിത്തിരക്കി മുന്നിലേക്കെത്താൻ വെമ്പി. മരങ്ങളും, വീടുകളും കാലില്ലാതെയോടുന്നത് കാണണം.
കണ്ട് കണ്ട് വീടെത്താറായപ്പോൾ ഞാൻ സബിയേച്ചിയുടെ കാതിൽ മന്ത്രിച്ചു. “നമുക്ക് നമ്മുടെ സ്റ്റോപ്പിലിറങ്ങാതെ കുറേക്കൂടിപ്പോയാലോ.?”സബിയേച്ചിക്കും സന്തോഷമായി. ആ സന്തോഷം കണ്ടപ്പോൾ ഞാൻ വീണ്ടും വിജുഗീഷുവായി. ഇരുപത് പൈസയ്ക്ക് എന്നെ കൂട്ടിന് കൂട്ടിയാലെന്താ ഞാനെത്ര രൂപയ്ക്കുളള സന്തോഷമാണ് തരുന്നതെന്ന ഭാവത്തിൽ ഞാൻ പുറം കാഴ്ചകൾ കണ്ട് നിന്നു. അപ്പോൾ ജോജിക്ക് കൂടി ഒരു പത്ത് പൈസ ഒക്കാതിരുന്നതിൽ എനിക്ക് സങ്കടം വന്നു.

സബിയേച്ചിയുടെ അമ്മച്ചി റോഡരുകിലെ വീട്ട് വരാന്തയിൽ നിൽക്കുന്നത് കണ്ട് ഒച്ച് പുറംതോടിലേക്ക് തലവലിക്കുന്നത് പോലെ സബിയേച്ചി തലവലിച്ച് പിറകോട്ടാക്കി നിന്നു. അടുത്ത സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. ഇറങ്ങിക്കഴിഞ്ഞപ്പോൾ ഒരാവലാതി. ഏത് സൈഡിലൂടെ നടക്കണം. ബസ് പോയതിൻറെ വിപരീത ദിശയിൽ ഞങ്ങൾ നടന്നു. വീട് കണ്ടാലറിയാമല്ലോ എന്നൊരാശ്വാസത്തിൽ മുന്നോട്ട് നടന്നു. സബിയേച്ചി കാല് വേദനിച്ചിട്ട് മുഖം ചുളിച്ച് ഞൊണ്ടി ഞൊണ്ടിയാണ് നടക്കുന്നത്. ഇങ്ങനെ നടക്കാതിരിക്കാനാണ് ബസ് കൂലി നൽകിയതെന്ന് ഞങ്ങൾ മറന്നിരുന്നു. ഞങ്ങൾ നടന്ന് വരുന്നത് ദൂരെ നിന്ന് കണ്ട അമ്മച്ചിയുടെ മുഖം ക്രുദ്ധമാകുന്നതറിഞ്ഞ ഞാൻ സബിയേച്ചിയുടെ വിട്ട് മുറ്റത്തൂടെ കൊന്നവേലി അകത്തി എൻറെ വീട്ടിലേക്കോടിക്കയറി. കൊന്നവേലിയ്ക്കരികിലേക്ക് ഓടി വരുന്ന അമ്മച്ചി എൻറെ പിന്നാലെയാണെന്ന് ഞാൻ ഭയന്നത് വെറുതെയായി. അമ്മച്ചി കൊന്നയുടെ കമ്പ് ഒടിച്ചെടുത്ത് സബിയേച്ചിയ്ക്ക് നേരേ പായുന്നത് ഞാൻ തിണ്ണയിൽ നിന്ന് കണ്ടു. 
“നിനക്ക് കുടുക്കേ കിടന്ന കാശെടുത്ത് തന്നതിതിനാരുന്നോടീ…പിളേളരല്ലേ.. വല്ലോം രണ്ടക്ഷരം പടിക്കട്ട്...നടന്ന് വല്ലാണ്ടാകണ്ടല്ലോന്ന് കരുതീപ്പം.....അവള് സർക്കീട്ടടിക്കാൻ പോയേക്കണു..ഞൊണ്ടി..ഞൊണ്ടി.”.

ആ സബിയേച്ചിയാണ് എൻറെ മുന്നിൽ പേനയും പിടിച്ചങ്ങ് നിൽക്കുന്നത്. ചൊറിയ്ക്കുളള വയലറ്റ് മരുന്ന് എൻറെ പേനയിൽ ഇറ്റിച്ചൊഴിച്ചത് പോലെ കണ്ണിൽ നിന്നും കണ്ണീരിറ്റിച്ച് എന്നെ ചേർത്ത് പിടിച്ചപ്പോൾ..ഞാനും വിങ്ങിപ്പൊട്ടിപ്പോയി. “സബിതാ മാഡം..”