Smiley face

2020, ഏപ്രിൽ 11, ശനിയാഴ്‌ച

എന്ന് നിന്‍റെ സ്വന്തം നെച്ചൂ....


വില പിടിച്ച ചില രേഖകൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് തപാൽ കെട്ടുകൾ സൂക്ഷിച്ചിരുന്ന പഴയ തുണിസഞ്ചി കയ്യിൽ തടഞ്ഞത്.തുറന്ന് നോക്കിയപ്പോൾ പഴയ കടലാസ് താളുകളുടെ ഗന്ധം മൂക്കിലേക്കും ഓർമ്മകൾ നെഞ്ചിലേക്കും ചൂഴ്ന്ന് കയറി. പണ്ട് ഞാൻഈ കത്തുകൾ വായിച്ച് മൂക്ക് ഞെരടിപ്പിഴിഞ്ഞ് തറയിലെ പശിമണ്ണ് കുതിർന്നിരുന്നു.

എൻറെ ഫാദൂന്‍റെ കത്തുകളാണിതൊക്കെ. ആരേയും കാണിക്കാതെ പഴയ ട്രങ്കിലും, പിന്നെ അലമാരിയിലെ പഴയ തുണിത്തരങ്ങൾക്കിടയിലുമായി ഞാൻ സൂക്ഷിച്ചിരുന്ന ഇരുപത് വർഷങ്ങൾക്ക് മുൻപത്തെ വേവുന്ന നെഞ്ചകം. 

ഈയിടെയായി മറിച്ച് ചിന്തിച്ച് തുടങ്ങി. ജീവിതം ഒന്നല്ലേയുള്ളൂ. എന്തിനാണിങ്ങനെ അടക്കി ഒതുക്കി ശ്വാസം മുട്ടുന്നത്. ദൈവവും ഞാനും തമ്മിൽ ഒരു പരസ്പര ധാരണയിൽ എത്തി. നീയെന്നെ ആട്ടിത്തെളിക്കുന്ന വഴികളെന്ന് ഞാനിത് വരെ ധരിച്ച് വെച്ച വിശ്വാസ പ്രമാണങ്ങളിൽ നിന്ന് എൻറെ കൊച്ചുകൊച്ചാശ്വാസങ്ങൾക്കായി ഞാൻ വ്യതിചലിക്കുകയാണ്.

അക്ഷരങ്ങൾ അത്ഭുത പ്രതിഭാസങ്ങളാണ്. അവയ്ക്ക് കാലങ്ങളേയും, ഗന്ധങ്ങളേയും, കാഴ്ചകളേയും , ഹൃദയമിടിപ്പുകളെപ്പോലും പുനർസൃഷ്ടിക്കാൻ കഴിയും.

12.06.1991
“….നെച്ചൂ....ഞാൻ പുതപ്പ് മുഖത്തേക്ക് വലിച്ചിട്ട് കുറേ നേരം കിടന്നു. ഇറവാലത്ത് നിന്നും വീഴുന്ന മഴത്തുള്ളികളുടെ ഒച്ച കേൾക്കണമെന്ന് കൊതിച്ച് കിടന്നപ്പോ ഉപ്പ വന്നൊരൊറ്റ ചോദ്യം.

 നീ കയ്ച്ചോ..”ന്ന്.
കണ്ണ് പെയ്യുന്ന പോലെ ആകാശം ഒന്ന് പെയ്തിരുന്നെങ്കിൽ.  എന്തോരു ചൂടാണ്. ഇവരുടെയൊക്കെ ഉള്ളം കത്തണ ശ്വാസത്തിൻറെ ചൂടാ. പന്ത്രണ്ട് പേരാണ് മുറിയ്ക്കുള്ളിൽ. വാസ്തവത്തിൽ അഞ്ച് പേർക്ക് കിടക്കാനുള്ള സ്ഥലമേ മുറിയ്ക്കുള്ളിലുള്ളൂ. ഡബിൾഡക്ക് ബെഡാണ് ട്ടോ. ക്യാമ്പിലെ നാലായിരം പേർക്കായിട്ട് നാൽപ്പത് ടാങ്ക് വെള്ളമാണ് ആ പഹയൻമാര് അടിച്ചേച്ച് പോയത്. ഒരാഴ്ചത്തേക്കാണ് ട്ടോ. നീയീ കത്തൊന്ന് മണത്ത് നോക്കണം. രണ്ടാഴ്ചയായിട്ട് കഴുകാത്ത ഷർട്ടിൻറെ പോക്കറ്റിലാണിതിടാൻ പോകുന്നത്….”

29.11.1991

“….എൻറെ അന്നമ്മോ...( ദേ..നിൻറെ കെറുവിച്ച മുഖം)..നിന്നെയിന്ന് ..ച്ചിരി പുന്നാരിക്കാൻ തോന്നണൂ. ഞാൻ യാത്ര പറയാൻ വന്നപ്പൊ ഓലപ്പുരയില് നീ കുളിച്ചോണ്ട് നിന്നതാ ഞാനിപ്പൊ ഓർത്തത്. മാറത്ത് ചുറ്റിയ നനഞ്ഞ മുണ്ടിൻ കീഴെ ആ വെളുത്ത കണങ്കാലിൽ ഒരു കൊലുസ്  വാങ്ങിയിടുമെന്ന് സ്വപ്നം കണ്ട ഞാനെന്ത് വിഡ്ഢിയാണ്. നമ്മുടെ ചെമ്പുള്ളി മലയുടെ മുകളിൽ കയറിയാൽ അന്തിച്ചോപ്പുകാരനെ പിടിക്കാൻ പറ്റൂന്ന് ഞാൻ ചെറുപ്പത്തിൽ പറഞ്ഞതിനെ കള്ളക്കഥയെന്ന് നീ പറഞ്ഞിരുന്നില്ലേ. പക്ഷേ അന്നതെൻറെ സത്യമായ വിശ്വാസമായിരുന്നു. ഇരുപതാം വയസ്സിലും അങ്ങനൊക്കെ തന്നേല്ലേ. അറുന്നൂറ് ദിർഹം കൊണ്ട് ഞാനിന്ന് കാണുന്ന സ്വപ്നം വയറ് നിറച്ച് കൊതി തീരെ ഭക്ഷണം കഴിക്കുന്നതെന്നാണെന്നാണ്. ഉപ്പയ്ക്ക് വീട്ട് വാടക അയച്ച് കൊടുക്കുമ്പൊ ഞാൻ ചിന്തിക്കാറുണ്ട്, പെങ്ങൻമാരുടെ വിവാഹത്തിൻരെ കടമെങ്ങനെ വീട്ടുമെന്ന്..”.

04.03.1992
“……നെച്ചൂ....എന്തോരു ചൂടാണ്. നാട്ടിലേക്ക് വന്നാലോ എന്ന് തോന്നിപ്പോകുന്നു. നിൻറെ കയ്യീന്ന് കപ്പേം കാന്താരി മുളക് ചമ്മന്തിയും കഴിക്കാൻ കൊതിയാവണു. മുന്നൂറ് ദിർഹം വേണം നേരാംവണ്ണം ഭക്ഷണം കഴിക്കാൻ. ബാക്കി മുന്നൂറ് കൊണ്ടെന്തോ ചെയ്യാനാ...അച്ചാറും ഖുബ്ബൂസും കഴിച്ച് മടുത്തു…

“…..നെച്ചൂ...ഉറക്കം വരണില്ല. ഡ്രെയിനേജ് പൊട്ടിക്കിടക്കണത് നന്നാക്കാം നന്നാക്കാം എന്ന് ക്യാമ്പ് ബോസ് പറഞ്ഞ് തുടങ്ങിയിട്ട് നാളേറെയായി. നാറീട്ട് കിടക്കാൻ വയ്യ. കൊതുകാണേൽ പറയാനൂല്ല. എൻറന്നമ്മോ..നീയാ മുടിയഴിച്ചിട്ടൊന്ന് വന്നേ..ഞാനാ വാസനയ്ക്കിടയിൽ മുഖമൊന്ന് പൂഴ്ത്തട്ടെ…..”

17.05.1992
“…..നെച്ചൂ...ഫയർ ഫൈറ്റിങ് പൈപ്പിൻറെ വാൽവ് നന്നാക്കി കൊണ്ടിരുന്നപ്പോൾ ഒരു പച്ചിലക്കുതിര ചാടി വന്നു. അപ്പൊ അന്നമ്മോ നിന്നെ ഞാനോർത്തു. റൂം വരെ കൊണ്ട് വരാൻ ഞാൻ ആ പച്ചിലക്കുതിരയെ പോക്കറ്റിലിട്ടിരുന്നു. പക്ഷേ അത് വഴിയിലെങ്ങോ വീണ് പോയി. പച്ചിലക്കുതിര മേലേക്ക് പറന്ന് വന്നിരുന്നാൽ അയാൾക്ക് ഉടനെ പണം കിട്ടുമെന്ന് നീ പറഞ്ഞിരുന്നില്ലെ. അങ്ങനെ നിനക്ക് ഐശ്വര്യമുണ്ടാകാൻ ഒരു പച്ചിലക്കുതിരയെ പിടിച്ച് ഞാൻ നിന്‍റെ മേലേക്ക് പറത്തി വിട്ടതോർക്കുന്നോ. ഈ വെന്ത് നീറുന്ന മണൽക്കാഴ്ചകളിൽ നിന്ന് മുഖം തിരിക്കുമ്പോൾ എനിക്കിതൊക്കെയേ ഓർക്കാനുള്ളൂ….

പച്ചിലക്കുതിരയെ എടുത്ത് കളയെന്നും പറഞ്ഞ് നീ അലറിക്കരഞ്ഞപ്പൊ.. ഞാനെടുത്ത് കളഞ്ഞത്. പിന്നെ ഒരാഴ്ചയെനിക്ക് നീ മുഖം തന്നില്ല. പിന്നെ എന്നെ കണ്ടപ്പൊ എന്തിനായിരുന്നെന്‍റന്നമ്മോ നിൻറെ മുഖം ചുവന്ന് തുടുത്തിരുന്നത്.

21.08.1992
നെച്ചൂ..ഒരു സന്തോഷണ്ട്..പാർട് ടൈമായി മറ്റൊരു ജോലി കൂടി കിട്ടിയെനിക്ക്. രണ്ട് മണിക്കൂർ. എൻറെ വീട്ടില് പറയണ്ടാട്ടൊ. ഉപ്പാക്ക് സങ്കടാവും. ബാത്റൂം ക്ളീൻ ചെയ്യുന്ന പണിയാ. അടുത്ത മാസം ഉപ്പായ്ക്കിത്തിരി കാശയച്ച് കൊടുക്കാല്ലോ. ബാത്റൂം കഴുകാൻ പോകുമ്പോൾ കുളി നടത്തും. വെള്ലം തറയിൽ വീഴുന്ന ശബ്ദം കേൾപ്പിക്കാതെ തറയിൽ കുന്തിച്ചിരുന്നൊരു കുളികുളിക്കും. നമ്മുടെ ചാക്കോത്തിപ്പുഴയിലെ മുങ്ങാംകുഴിയിടലൊക്കെ നീയോർക്കുന്നോ. ഞനൊന്നും മറന്നിട്ടില്ല. നീ ആദ്യായിട്ട് മറയ്ക്കിരുന്നിട്ട് ഏഴാം ദിവസം കുളിപ്പിക്കാൻ കടവിൽ കൊണ്ട് വന്നപ്പം, അത്രയും നാൾ കാണാതിരുന്ന നിന്നെ കാണാൻ കൈതക്കാട്ടിന്‍റരികെ കാത്ത് നിന്നത് നീയോർക്കുന്നുണ്ടോ. നിന്‍റെ എഴുത്തൊക്കെ വായിച്ച് വായിച്ച് കീറിത്തുടങ്ങിയിരിക്കുന്നു.

03.11.1992
നെച്ചൂ....നെഞ്ച് പൊട്ടണു. ഇന്ന് വെള്ളം കുടിക്കാൻ കൊതിച്ച് കൊതിച്ച് തൊണ്ട വരണ്ടു. പാർട് ടൈം ജോലി കഴിഞ്ഞ് വന്നപ്പോൾ എൻറെ കൂടെയുള്ളവർ കമ്പനി വാഹനത്തിൽ ജോലിയ്ക്ക് പൊയ്ക്കഴിഞ്ഞിരുന്നു. കമ്പനിയിൽ വൈകിട്ട് മൂന്ന് മുതൽ വെളുപ്പിന് ആറ് വരെയാണ് ജോലി. വാട്ടർ ഫിൽട്ടറിലാണെങ്കിൽ വെള്ലവുമില്ല. ടോയ്ലെറ്റിൽ വരെ നോക്കി. മടുത്തു. ജീവിക്കാനൊരാശയില്ലാതെ പോകുന്നു. നീ പോലും എൻറെ സ്വപ്നങ്ങളിൽ നിന്ന് അകന്ന് പോകുന്നു. ഞങ്ങളുടെ ക്യാമ്പിനടുത്ത് ഒരു കട പോലുമില്ല. കമ്പനിയിലേക്ക് രണ്ട് മണിക്കൂർ യാത്രയുണ്ട്. പാർട് ടൈം ജോലിക്ക് പോയത് കൊണ്ടാണ് താമസിച്ചതെന്ന് കമ്പനി മാനേജരറിഞ്ഞാൽ ജോലി തന്നെ പോയെന്നിരിക്കും. പുറത്ത് കത്തിയെരിയുന്ന ചൂടാണ്. റോഡിലേക്കെത്താൻ ഒരു വാഹനം കിട്ടണമെങ്കിൽ മൂന്ന് കിലോമീറ്റർ നടക്കണം. ചുറ്റിലും എൻറെ മനസ്സ് പോലെ ശൂന്യമായ വെന്തുരുകുന്ന മണ്ണ് മാത്രം.

ഷെമ്മൂന് കുട്ടിയുണ്ടായെന്ന് ഉപ്പാന്‍റെ കത്തിലുണ്ടായിരുന്നു. ഉണ്ടായിരുന്ന കാശ് അവൾക്കായി ഉപ്പയ്ക്ക് അയച്ചുകൊടുത്തു. കയ്യിൽ നയാ ദിർഹമില്ല. അടുത്തുള്ല റൂമിലെല്ലാം ഈജിപ്തുകാരാണ്. കാശ് കൊടുത്ത് വാങ്ങിക്കുന്ന വെള്ലമായതിനാൽ ചോദിച്ചാലും ഒളിപ്പിച്ച് വെച്ചിട്ട് ഇല്ലെന്ന് പറയും. മുൻ അനുഭവങ്ങളുളളതാണ്. തൊണ്ടക്കുഴിയിലെ ദാഹം മോഷ്ടിക്കാൻ വരെ തോന്നിപ്പിച്ചു കളഞ്ഞു.

ഞാൻ തൊട്ടടുത്ത മുറിയിൽ ചെന്ന് വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ട രൂപം എന്നെ ഭയപ്പെടുത്തി. മുട്ട് പൊക്കിളിനിടയ്ക്ക് ഒരു തുണ്ട് വസ്ത്രം ഇടുപ്പിൽ നിന്നഴിഞ്ഞ് വീണ് കിടപ്പുണ്ട്. കുമിളകൾ നിറഞ്ഞ തടാകം പോലെ ദേഹം മുഴുവൻ പോളച്ച കുരുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. വിയർപ്പ് കണങ്ങൾ ഇററ് നനഞ്ഞ ഷീറ്റ്. വേവുന്ന ചൂടാണാമുറിയിലും. എന്നെ കണ്ടയുടനെ കണ്ണ് തുറിച്ച് കൈകൾ വീശി പുറത്തേയ്ക്ക് ആട്ടിയോടിച്ചു. ദേഹം മുഴുവൻ കയ്യോടിച്ച് രോഗത്തിൻറെ കാഠിന്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. ചിക്കൻപോക്സായിരുന്നു.

ആ അവസ്ഥയിലും ടേബിളിലിരിക്കുന്ന വെള്ലക്കുപ്പിയിലായിരുന്നു എൻറെ കണ്ണ്. ഞാൻ ആംഗ്യത്തിലൂടെ ഇത്തിരി വെള്ളം ചോദിച്ചു. ആംഗ്യത്തിലൂടെ അനുവാദം തന്നു. ആ റൂമിലുള്ളവർ ഇയാൾക്ക് അസുഖം വന്നപ്പോൾ അടുത്ത റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ഭക്ഷണം ടേബിളിൽ വെച്ചിട്ടാണ് അവർ പോയിരുന്നത്. ഞാൻ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ ആ ഭക്ഷണം കൂടി കഴിച്ച് കൊള്ളാൻ പറഞ്ഞു. വിശപ്പ് തീരെയില്ലെന്ന് അയാൾ ആംഗ്യപ്പെട്ടു. വേണ്ടെന്ന് ആദ്യമൊന്ന് മടിച്ചെങ്കിലും പോക്കറ്റ് ശൂന്യമാണെന്ന ബോധം ആ തറയിലിരുന്ന് അത് കഴിക്കാൻ പ്രേരിപ്പിച്ചു.

ഞാൻ അവിടെക്കിടന്ന ഒരു തോർത്തെടുത്ത് നനച്ച് അയാളുടെ ദേഹത്തിലെ വിയർപ്പ് ഒപ്പിയെടുത്തു. ആ ഈജിപ്റ്റുകാരൻറെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞ് പോയി. വൈകുന്നേരം അയാൾക്ക് പഴം വാങ്ങിയാണ് ഞാൻ വന്നത്. എരിഞ്ഞ് തീരുന്ന ജീവിതങ്ങൾ മാത്രം മുന്നിലുള്ലത് കൊണ്ടാണെന്ന് തോന്നുന്നു ജീവിക്കാൻ ആശ തോന്നുന്നില്ല.

ഫാദൂ...ഈ എഴുത്തുകൾ വായിച്ച് ഞാൻ എത്രയോ കരഞ്ഞിരിക്കുന്നു. തൊണ്ടക്കുഴിയിൽ ദാഹം വന്ന് കുത്തിയപ്പോൾ ഒരിക്കലും മോഷ്ടിക്കരുതെന്ന് പഠിച്ച നീയും പാഠങ്ങൾ തെറ്റിച്ചില്ലേ. അത് പോലെ മരിക്കാൻ പേടിയായിട്ടാണ് ഞാനും പറഞ്ഞ കല്യാണത്തിന് സമ്മതിച്ചത്. എൻറുപ്പ ആ നാട് തന്നെ ഉപേക്ഷിച്ചത് ഇനിയൊരിക്കലും നമ്മൾ തമ്മിൽ കണ്ട് മുട്ടാതിരിക്കാനായിരുന്നു.

എത്തിച്ചേർന്ന നാട്ടിൽ പോസ്റ്റോഫീസ് എട്ട് കിലോമീറ്റർ  ദൂരത്തായിരുന്നിട്ടും ഞാൻ കഷ്ടപ്പെട്ടയച്ച കത്ത് മേൽവിലാസമില്ലാതെ തിരികെ വന്നപ്പോൾ നീയവിടുന്ന് ജോലി മാറിയിട്ടുണ്ടാകുമെന്ന് ഞാനൂഹിച്ചു. പണ്ടത്തെ ഇരുപത് വയസ്സുകാരനെ ഞാൻ പല പേരുകളിലും മീഡിയകളിൽ തിരഞ്ഞിരുന്നു.

എനിയ്ക്കിങ്ങനെ തുറന്ന് പറയാൻ ധൈര്യം കിട്ടിയതെങ്ങിനെയെന്നോ. എൻറെ ഏറ്റവും അടുത്തൊരു സുഹൃത്ത് ഇന്നലെ മരണപ്പെട്ടു.അതെനിയ്ക്കൊരു വല്ലാത്ത ആഘാതമായിരുന്നു. എന്തിനാണ് പറയാനുള്ളതൊക്കെ പറയാതെ ഉള്ളിലൊളിപ്പിച്ചൊരു ജീവിതം എന്ന് ചിന്തിച്ചപ്പോൾ ഇതൊക്കെ എഴുതിപ്പോയതാണ്. ഈ എഴുത്ത് നീ എന്നെങ്കിലും വായിക്കാനിടവരുമെന്ന് പ്രതീക്ഷിക്കുന്നു. എൻറെ ഓർമ്മയിൽ നീയിന്നും ജീവനോടെയുണ്ടെന്നറിയുക ,അത്രമാത്രം.

     എന്ന് നിൻറെ സ്വന്തം നെച്ചൂ....
നസീമ നസീർ(തുമ്പി)



ദേവൂട്ടിയുടെ നനഞ്ഞ ഡയറിക്കുറിപ്പുകൾ



മാസങ്ങളായി എനിക്ക് എന്നെ എവിടെയോ നഷ്ടപ്പെട്ടിട്ട്. ഒന്നല്ല, രണ്ടല്ല, മൂന്നല്ല പലവിധ കാരണങ്ങളാൽ ഞാൻ വല്ലാതെ പിഞ്ഞിക്കീറിപ്പോയിരുന്നു. ചിരിയും, സംസാരവും, ഓർമ്മയും, എഴുത്തും ഒക്കെ എന്നെ വിട്ടകന്നിരുന്നു. അതിനിടയിലാണ് എനിക്കൊരു പാഴ്സൽ ലഭിച്ചത്. മേൽവിലാസം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. മുബാറക്. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് ആലപ്പുഴ. 2010 ൽ ഞാൻ അവിടെ ക്യാഷിയർ ആയി വർക് ചെയ്തിട്ടുണ്ട്. അവിടത്തെ സഹപ്രവർത്തകനായിരുന്നു മുബാറക്. പാഴ്സലിൽ ഒരു ഡയറിയും കത്തുമായിരുന്നു.

പ്രളയത്തിന് ശേഷമുളള പുനരധിവാസ പ്രവർത്തനങ്ങളോടനുബന്ധിച്ച് മുബാറക് ഏർപ്പെട്ട ശുചീകരണ പ്രവർത്തന വേളയിൽ ചെങ്ങന്നൂരിലെ പാണ്ടനാട്ടിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ നിന്നും മേൽക്കൂരയോട് ചേർന്ന് മരപ്പട്ടികകളിൽ തിരുകിയ നിലയിൽ കണ്ടെത്തിയ  ഡയറിയാണ് ഇതോടൊപ്പം അയച്ചിരിക്കുന്നതെന്ന് കത്തിലുണ്ടായിരുന്നു. ഞാനാകെ തകർന്നിരുന്ന സമയമായതിനാൽ അത് തുറന്ന് വായിക്കാനായി സമയം കണ്ടെത്തിയിരുന്നില്ല. മിനിഞ്ഞാന്നാണ്(16.09.2018) ഞാനത് തുറന്നത്. അവിടവിടെ മഷി പടർന്നിട്ടുണ്ടായിരുന്നു. വീണ്ടും വീണ്ടുമുളള വായനയിലൂടെയാണ് കൈപ്പട മനസ്സിലായി വന്നത്. വരികളെല്ലാം പൂർണ്ണ ആശയങ്ങളിലല്ലായെങ്കിലും ദേവൂട്ടിയുടെ നനഞ്ഞ ഹൃദയം ഞാനിവിടെ പകർത്തുകയാണ്.( ദേവൂട്ടിയുടെ സ്വകാര്യതകളിലേക്ക് ഞാൻ കടന്ന് കയറുന്നില്ല. മൂന്ന് ദിവസത്തെ കുറിപ്പ് മാത്രം).

15.08.2018
ഇന്ന്ക്ഷേത്രത്തിൽ പോയിരുന്നു. ഒന്നേ പ്രാർത്ഥിച്ചുള്ളൂ. തോരാതെ പെയ്താൽ കുറുന്തോട്ടി വേരെല്ലാം ചീഞ്ഞ് പോകുമല്ലോ. അമ്മയ്ക്ക് കഷായം വെയ്ക്കാൻ എവിടുന്നാണിനി കുറുന്തോട്ടി. മഴയൊന്ന് തോരണേ. മഴ മാത്രമാണ് സ്വാതന്ത്ര്യം ഇത്ര കെങ്കേമമായി ആഘോഷിക്കുന്നത്.


16.08.2018
ടോയ്ലെറ്റിലും മനസ്സുറച്ചല്ല ഇരുന്നത്. എന്ത് കാറ്റാണിത്. കുളിമുറിക്ക് മേലെ തെങ്ങ് മറിഞ്ഞ് വീണേക്കുമെന്ന് അച്ഛനിന്നും പറഞ്ഞിരുന്നു. തണുപ്പ് മാറിയ തുണി ഉടുക്കാനില്ലാതായി. ഊത്തക്കാറ്റടിച്ച് കയറി നനഞ്ഞീറനായ തറയിൽ ചക്കി പോലുമിരിക്കാൻ മടിക്കുന്നു. അവൾ എപ്പോഴും വല്ലാതെ കരയുന്നുണ്ട്. അച്ഛൻ നാലഞ്ച് ദിവസമായി മീനൊന്നും കൊണ്ട് വന്നിട്ടില്ല. ഈ ചീഞ്ഞ മഴയില്ലായിരുന്നെങ്കിൽ വനജേടത്തീം നീനമ്മാളും അമ്മയുടെ കിടക്കക്കരികിൽ വന്ന് സംസാരിച്ചിരുന്നേനെ. അമ്മയുടെ തളർന്ന കിടപ്പ് കാണുമ്പോൾ നെഞ്ച് പൊട്ടുന്നുണ്ട്. തണുപ്പ് കൂടിയാൽ വാതം കൂടാറുണ്ട്. പക്ഷേ ഇതാദ്യമായാണ് ഇങ്ങനെ കിടന്ന് പോയത്.
17.08.2018
കോളേജുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചത് നല്ലത് തന്നെ. അമ്മയെ ഈ വിധമിട്ടേച്ചെങ്ങനെ പോകാനാ. അവൻറെ ഫോൺകോൾ എനിക്ക് എടുക്കാൻ കഴിഞ്ഞില്ല. തിരിച്ച് വിളിക്കാനാണെങ്കിൽ കാശുമില്ല. ഈ പി എസ് സി പരീക്ഷയും മാറ്റി വെച്ചല്ലോ. തൊടിയിലാകെ വെള്ളം ഒഴുകിപ്പരക്കുന്നുണ്ട്.
18.08.2018
എൻറെ ദേവീ തെക്കേലെ ശിവരാമേട്ടൻറെ വീടിൻറെ മുന്നിൽ ഒരാൾ പൊക്കത്തിൽ വെളളമായി. ആ മുറ്റത്ത് വീണ് കിടന്ന ചെമ്പകമെത്ര തവണയാണ് എൻറെ മുടിത്തുമ്പിൽ കയറി കോളേജിലേക്ക് വന്നിട്ടുളളത്. ഇപ്പൊ അതിൻറെ തുമ്പറ്റം കൂടി കാണാനില്ല. ഇവിടത്തെ കിണറിൻറെ ആൾമറയുടെ മുകളറ്റം വരെയെത്തിയിരിക്കുന്നു വെളളം. അതെങ്ങാനും നിറഞ്ഞാൽ ചേറ് ചുവച്ചിട്ടെങ്ങനെയാകും വെള്ളം കുടിക്കുക. ഇല്ല. ഇനിയും വെള്ളം ഉയരില്ല. വെയിൽ തെളിക്കണേ ദേവീ. കസേരയിൽ നിന്ന് അടുക്കളയിലെ വാർക്ക ജനലിലൂടെയുള്ല കാഴ്ചകളൊക്കെ നെഞ്ചുരുക്കുന്നു. കസേരകൾ നിരത്തിയിട്ടതിൽ ചവിട്ടിയാണ് അടുക്കളയിലൂടെ നടന്നത്. എങ്ങനെയൊക്കെയോ ആഹാരം ഉണ്ടാക്കിയെങ്കിലും ഒന്നും കഴിക്കാൻ തോന്നുന്നില്ല. വീണ്ടും അവൻറെ ഫോൺ വന്നു. ഹൊ അറിയാതെ ഉള്ളിൽ നിന്ന് കുറെ വിങ്ങിപ്പൊട്ടലുകൾ കയറ് പൊട്ടിച്ച് പുറത്തേക്ക് പോയി. കണ്ണ് നിറഞ്ഞു.
നീയെവിടെ?”
പാണീ......
പറ.. നീയെവിടെ?”
ഞാൻ വീട്ടിൽ
ങേ.!! നീയെന്തേ അവിടുന്ന് പുറത്ത് പോയില്ല.? നീ ടീവിയൊന്നും കാണുന്നില്ലായിരുന്നോ.?!!”
ടിവി ഒരു മാസമായിട്ട് ചാർജ് ചെയ്തിരുന്നില്ല.
അവിടത്തെ അവസ്ഥയെന്താണ്?”.
ഞാൻ കസേര മുകളിലാ പാണീ. ചേറ് കയറാതെ അച്ഛൻ വാതിൽ അടച്ചതാണ്. ജനൽപ്പഴുതിലൂടെയും വാതിൽപ്പഴുതിലൂടെയും വെള്ളം അകത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു. അമ്മയെ കട്ടിലിൽ നിന്ന് ഊണ് മേശയിലേക്ക് മാറ്റി കിടത്തിയപ്പോഴും കട്ടിൽ മുങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛൻ പരിഭ്രമിച്ച് കാണുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു.
ദേവൂട്ടീ നീയെന്തേ നേരത്തെയെന്നെ വിളിച്ചില്ല?”.
ഫോണിൽ ബാലൻസ് ഇല്ലായിരുന്നു പാണി.
ഞാൻ അരി മില്ല് മുങ്ങുന്നത് കൊണ്ട് അവിടുന്ന് സാധനങ്ങൾ മാറ്റുകയായിരുന്നു. ഞാനിപ്പോഴെത്താം.

ഉച്ച....
പ്രണവ് രണ്ട് വാഴത്തടയിൽ തുഴഞ്ഞാണ് വന്നത്. അടുക്കള ജനലിലൂടെ അവൻ എന്നെ കണ്ടപ്പോൾ ഞാൻ പുറം തിരിഞ്ഞ് നിന്ന് അപ്പുറത്തെ ഭിത്തിയിൽ ആണിയിൽ തൂക്കിയിട്ടിരുന്ന ഉണക്കമീൻറെ പ്ളാസ്റ്റിക് കവർ എത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ചക്കിയ്ക്ക് വേണ്ടിയാണ്. എന്നെ കണ്ടപ്പോൾ അവൻ ആദ്യം ചോദിച്ചത് പുറകിൽ എന്താണെന്നാണ്. തിരിഞ്ഞ് നോക്കിയപ്പോൾ മഞ്ഞ ചുരിദാറിലെ ചുവപ്പ് കണ്ട് ഞാൻ വല്ലാതായി. അതും അവൻറെ മുന്നിൽ. പാഡൊന്നും അപ്പോൾ വീട്ടിലില്ലായിരുന്നു. തുണിക്കഷണങ്ങൾ കരുതിയിരുന്ന പെട്ടി വെള്ളത്തിൽ മുങ്ങിപ്പോയുമിരുന്നു. വാഴത്തടയിൽ വേച്ച് വേച്ച് നിന്ന് വാഴത്തടയിലെ കയർ വാർക്ക ജനലിലൂടെ എൻറെ കയ്യിൽ തന്ന്, പാണിയുടെ ചെമ്മണ്ണ് നിറത്തിലുള്ല മുണ്ടിൻറെ കോന്തല  എനിക്കായി കീറി തന്നു. ഞാൻ കരഞ്ഞ് പോയി. വാതിൽ തുറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടാക്കി തിരികെ വരാമെന്ന് പറഞ്ഞ് പോയതാണവൻ.
കലത്തിൽ കോരി വെച്ചിരുന്ന വെള്ളം തീർന്നിരിക്കുന്നു. ദേവയാനിച്ചേച്ചിയുടെ വീട്ടിൽ നിന്നാണലർച്ച. എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക. ഉച്ച വരെ അച്ഛൻ മിണ്ടുന്നുണ്ടായിരുന്നു. നമ്മളെന്ത് ദ്രോഹം ചെയ്തിട്ടാ..  അമ്മയേയും കൊണ്ട് ഇളയച്ഛൻറെ വീട്ടിലേക്ക് പോകാമായിരുന്നെന്ന് ഇപ്പോൾ അച്ഛൻ ഖേദിക്കുന്നുണ്ട്. എല്ലായിടത്തും ഇങ്ങനെ ആയിരിക്കില്ലേ. എത്രയോ മഴ കണ്ടിട്ടുള്ള അച്ഛനിലുള്ള വിശ്വാസവും ആ പതർച്ച കണ്ട് തകർന്ന് പോയി. ഇപ്പോൾ അമ്മയുടെ ഇടവിട്ടുളള പ്രാർത്ഥനകൾ മാത്രമേ ഉയരുന്നുള്ളൂ. എങ്ങനെ പുറത്ത് കടക്കും. മിനിറ്റുകൾ വെച്ച് വെള്ളം ഉയരുന്നു. ഓരോ നിർദ്ദേശം തരുമ്പോഴും അച്ഛൻ എന്നേയും അമ്മയേയും ഓർത്ത് നെഞ്ച് പിളരുന്നുണ്ടെന്നെനിക്കറിയാമച്ഛാ...

ഇങ്ങനെ വരുമെന്നറിഞ്ഞിരുന്നെങ്കിൽ നേരത്തേ പുറത്തിറങ്ങാമായിരുന്നു. എൻറെ കോളേജിലെ ബാഗും സർട്ടിഫിക്കറ്റുകളും മാത്രമാണ് ഞാനിത്രനേരം സുരക്ഷിതമാക്കി വെച്ചിരുന്നത്. കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് അവൾ എൻറെ ചക്കരമുത്ത് ജനലഴികളിൽ അള്ളിപ്പിടിച്ച് തൂങ്ങിക്കിടക്കുന്നു. ഡെസ്ക്കിന് മുകളിൽ നനഞ്ഞ് നിൽക്കുന്ന ഞാനെങ്ങനെ അവളെ എടുക്കും. ഞങ്ങളെ ആരെങ്കിലും രക്ഷിക്കുമായിരിക്കും. പക്ഷെ എൻറെ ചക്കിപ്പൂച്ചയെ ആര് രക്ഷിക്കും. അവൾ വിശന്ന് കരഞ്ഞതാവും. ഇന്ന് ഒന്നും കൊടുത്തിരുന്നില്ല. വെള്ളമിറങ്ങുമ്പൊ ആദ്യം അവൾക്കെന്തെങ്കിലും കൊടുക്കണം.വല്ലാത്ത ക്ഷീണം തോന്നുന്നു. ഒന്നിരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ. അമ്മയുടെ തല കാൽത്തണ്ടയിലേക്ക് ചായ്ച്ച് വെച്ചുള്ള അച്ഛൻറെ കുനിഞ്ഞുള്ള നിൽപ്പ് കാണാതിരിക്കാൻ കണ്ണടച്ചാലോ എന്ന് തോന്നുന്നുണ്ട്. കണ്ണടയ്ക്കാതെ തന്നെ ഇരുട്ട് വീഴുന്നുണ്ട്. കറൻറില്ല. ബാഗിൽ മെഴുകുതിരിയും തീപ്പെട്ടിയുമുണ്ട്. കത്തിക്കാനും അത് പിടിച്ച് നിൽക്കാനും വയ്യ. തണുപ്പിൽ നിന്ന് ഞാൻ വിറയ്ക്കുമ്പോൾ അച്ഛൻറേയും അമ്മയുടേയും കാര്യമോർക്കാൻ വയ്യാത്ത വിധം എൻറെ ബോധം മറഞ്ഞിരുന്നെങ്കിലെന്നാണ്.
18.08.2018
ബാഗ് ചുമക്കാനാകാതെ ഞാനുപേക്ഷിച്ചു. ബാഗിൽ നിന്ന് ഡയറിയും പേനയും മാത്രം എടുത്തു. ഞാൻ കാണുന്നതും അനുഭവിക്കുന്നതും സ്വപ്നമല്ലെന്ന് ബോധ്യപ്പെടുത്താൻ ഞാൻ എഴുതി വെയ്ക്കുകയാണ്. പുറത്ത് ഹെലികോപ്ടറിൻറേത് പോലൊരു ശബ്ദം കേൾക്കുന്നുണ്ട്. വെള്ളം നിറഞ്ഞ തറയിലൂടെ കഴുത്തൊപ്പം വെള്ളത്തിൽ നിന്ന്കൊണ്ട് ഡെസ്ക്ക് ജനലരികിലേക്ക് വലിച്ച് മാറ്റാൻ ഞാൻ പെട്ട പാട് വാക്കുകളിൽ എഴുതി ഫലിപ്പിക്കാൻ പറ്റില്ല. ചെളിവെള്ളം പലതവണ വായിൽ കയറി. ഡെസ്ക്കിന് മുകളിൽ നിന്നും ജനലിൻഠെ ഏറ്റവും മുകളിലെ കമ്പിയിലേക്ക് ചവിട്ടിക്കയറി നിന്ന് ഭിത്തി മുകളിൽ അള്ളിപ്പിടിച്ചാണ് നിൽപ്പ്. മച്ചിന് വേണ്ടി കഴുക്കോൽ പാകാൻ വേണ്ടിയിട്ടിരുന്ന ഭിത്തിയിലെ ദ്വാരത്തിലൂടെ ഞാൻ അവന് വേണ്ടിയാണ് നോക്കുന്നത്.

എൻറെ ഡയറിയും പേനയും വയറിങ് പൈപ്പിനിടയിൽ കുത്തിയിറക്കി ഉറപ്പിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത്കൊണ്ടും മനസ്സ് തീരെ തളർന്നത് കൊണ്ടും എൻറെ കൈ ഏത് നിമിഷവും ജനൽകമ്പിയിൽ നിന്ന് വിട്ട് പോകാം. അത്രയ്ക്കും അശക്തയാണ് ഞാൻ. എന്തൊരു പരീക്ഷണമാണിത്. ചക്കിയിരുന്ന ജനലിലേക്ക് നോക്കാൻ തന്നെ ഭയമാണ്. അവിടെ ഒരു പാമ്പിൻറെ തല കണ്ടിരുന്നു. അതിന് ശേഷം മുറിയിലേക്ക് കണ്ണോടിക്കാതെയായി. ഭയവും സങ്കടവുംകൊണ്ട് തന്നെ ഞാൻ തീരുകയാണ്. ഈ പ്രളയത്തിന് എൻറെ കണ്ണീരുമുണ്ട് നിർല്ലോഭം സംഭാവനയായി.

ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയ പാണിയെ എന്ത്കൊണ്ട് കാണുന്നില്ല. കഴുക്കോൽ ദ്വാരത്തിലൂടെ കഴുത്തുയർത്തി നോക്കാൻ പോലും വയ്യാതാകുന്നു. ഡയറിത്താളിൽ കൊരുത്തുവെച്ച പേന ഊരിയെടുക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്. ഒരു കൈ ജനൽകമ്പിയിൽ പിടിത്തം തുടർന്നിട്ടെത്ര മണിക്കൂറുകളായി. അകലെയൊരു വാഴത്തട ചെങ്ങാടം ഒഴുക്കിൽപെട്ട് വരുന്നത് കണ്ട് ഉള്ളിൽ ആശയുടെ ഒരു മിന്നൽപിണർ പുളഞ്ഞു. എൻറെ പാണി ഒഴുക്കിനെതിരെ മുന്നേറാൻ വല്ലാതെ പാട്പെടുന്നുണ്ട്. കാറ്റ് വീശുന്നുണ്ട്. വാഴത്തട ചെങ്ങാടത്തിൽ മറ്റെന്തൊക്കെയോ കൂടെയുണ്ട്. വാഴത്തടയിൽ നിന്നും തെന്നി വെള്ളത്തിലേക്ക് വീണ് വീണ്ടും വാഴത്തടയിൽ പിടിച്ച് കയറുന്ന പാണിയെ നോക്കിനിന്നപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. പാണി എന്നിലേക്കെത്താനാണല്ലോ ദേവീ കിണഞ്ഞ് ശ്രമിക്കുന്നത്.

അതാ നീനമ്മാളുടെ വീടിരുന്ന ഭാഗത്തെ തെങ്ങ് വെള്ളത്തിലേക്ക് മറിഞ്ഞു. തെങ്ങിൻ തലപ്പുകൾക്കിടയിൽ പാണിയുടെ ചെങ്ങാടം മറഞ്ഞു. കൈ അയഞ്ഞ് പോകുന്നു. നെഞ്ച് കീറിപ്പറിഞ്ഞ്പ്പോകുന്നു. ഈ കാഴ്ചയും കാണിക്കാനായിരുന്നോ എൻറെ ജീവനിത്രയും നേരം കാത്തിരുന്നത്. പാണിയുടെ തല ആ തെങ്ങിൻ തലപ്പുകൾക്ക് മുകളിലേക്ക് ഉയർന്ന് വന്നിരുന്നെങ്കിൽ. ആ തെങ്ങ് മുഴുവനായും ചെരിഞ്ഞ് വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ഞാൻ കണ്ണ് ചിമ്മാതെ പാണിയുടെ അനക്കത്തിനായി ഉദ്വേഗപ്പെട്ടു. പ്രാർത്ഥിച്ചു. ഇനി എന്തിനാണ് ഈ ജനലഴികളിൽ കഴച്ച് പൊട്ടുന്ന കൈകളിൽ തൂങ്ങിക്കിടക്കുന്നത്. ഒരു രാത്രി മുഴുവൻ കൺ ചിമ്മാതെയിരുന്ന കണ്ണുകൾക്ക് മുന്നിൽ ഇനിയും കാഴ്ചകളുണ്ടാകാം. മരണം മൂക്കിൻതുമ്പിലേക്കെത്തുമ്പോൾ നീന്തി രക്ഷപെടാൻ തോന്നുക സ്വാഭാവികം. ആ തോന്നലിലാകണം അച്ഛൻറെ കൈ അമ്മയുടെ സാരിത്തുമ്പിൽ അച്ഛൻ തന്നെ കെട്ടിയിട്ടത്. അവരെന്നും ഒന്നായിരുന്നു. ഇനി വെള്ളം ഉയർന്നില്ലെങ്കിൽ തന്നെ രണ്ട് നാൾ കഴിഞ്ഞാൽ ആ ഹൃദയം പിളർക്കുന്ന കാഴ്ചകൂടി ഞാൻ കാണേണ്ടി വരും. ഉറക്കിലാണ്ടവർ വെള്ളത്തിൻറെ മുകൾപരപ്പിലേക്കുയർന്ന് ഒഴുകി നടക്കുന്നത്. നെഞ്ചൊപ്പം വെള്ളമുണ്ടെങ്കിലും തൊണ്ട വരളുന്നു. ഈ ഡയറി വയറിങ് പൈപ്പിനിടയിൽ നിന്നൂരി ഭിത്തിയ്ക്ക് മുകളിലെത്തിക്കണമെന്നുണ്ട്. സാധിക്കുമോ എന്നറിയില്ല. ഉറ്റവരില്ലാത്ത അവസ്ഥ മൃതിയേക്കാൾ ഭയാനകമാണ്. വെള്ളം മൂക്കിൻതുമ്പിലെക്കെത്തുകയാണോ അതോ താഴേയ്ക്കിറങ്ങുകയാണോ എന്തായാലും കാത്ത് നിൽക്കുന്നില്ല. ഉറ്റവരുടെയടുക്കലേക്ക്.....

നസീമ നസീർ(തുമ്പി)