Smiley face

2012 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

“ഒമ്പ്” ന്റെ വനരോദനം

ഒമ്പ്
  എന്റെ തീവ്രദു:ഖത്തെക്കുറിച്ച് അല്‍പ്പം പോലും നിങ്ങള്‍ അറിയുന്നില്ലെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് ഏറെ പരിചിതനാണ്. ശാസ്ത്ര-സാമ്രാജ്യങ്ങളുടെ അമരക്കാരാണ്  ഞങ്ങളുടെ കുടുംബം. രാജകുടുംബത്തില്‍ ജനിച്ചതില്‍ ഞാ‍ന്‍ വളരെയധികം അഭിമാനിച്ചിരുന്നു. ഈ ലോകത്തിന്റെ സമസ്ത സുഖങ്ങള്‍ക്കും മീതെ ഞങ്ങളുടെ നിഴല്‍ എപ്പോഴുമുണ്ട്.                          
  എന്നെ വെളിപ്പെടുത്താതെ ഞന്‍ നിങ്ങളെ അമ്പരപ്പിക്കുന്നില്ല. പക്ഷെ ഒരു സ്വത്വമില്ലാത്ത ഞാന്‍ എങ്ങനെയാണ് നിങ്ങളോട് എന്നെ പരിചയപ്പെടുത്തേണ്ടത്?..ഞാന്‍ അറിയാന്‍ ഇഷ്ടപ്പെടുന്ന എന്റെ ശരിയായ പേരില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നാല്‍ നിങ്ങള്‍ അപരിചിതത്വം പ്രകടിപ്പിക്കും.അതെനിക്കു താങ്ങാനാവില്ല.പക്ഷെ നിങ്ങളുടെ പരിചയഭാവം എനിക്കു ലഭിക്കണമെങ്കില്‍ , ആരുടേയോ  ഒരു തെറ്റിന്റെ കാലാകാലങ്ങളിലെ പ്രയാണത്തിലൂടെ ലഭിച്ച മേല്‍ വിലാസത്തില്‍ ഞാന്‍ വരണം. അതേ മാര്‍ഗ്ഗമുള്ളുവെങ്കില്‍ അങ്ങനെ വന്നല്ലേ പറ്റൂ. എന്റെ കുടുംബപ്പേര്“ഗണിതം”.

                            


ഒമ്പ്

ഒന്നാം ക്ലാസ് ഫാമിലിയിലെ ഒറ്റക്കാരില്‍ പെട്ടവനാണ് ഞാന്‍ . ആദ്യം ജനിച്ചവന് കാരണവര്‍ സ്ഥാനം ഉണ്ടെങ്കിലും `കയ്യിലിരുപ്പു`  കൊണ്ട്   കുടുംബത്തില്‍ ആരും അത്ര വിലയൊന്നും കൊടുക്കാ‍റില്ല. താമസിച്ച്  ജനിക്കുന്നവര്‍ക്കാണ്  ഞങ്ങളുടെ കുടുംബത്തില്‍ ചേട്ടച്ചാര്‍ സ്ഥാനം. ഒറ്റക്കാരില്‍ ഏറ്റവും കേമന്‍ ഞാന്‍ ആണെന്നര്‍ത്ഥം.  
        

എങ്കിലും എന്റെ നേരെ ഇളയ അനിയന്‍ “ എട്ട്” എന്നെ നോക്കി ചിലപ്പോള്‍ പരിഹസിക്കാറുണ്ട്;“ നീയെന്താ എപ്പോഴും കെട്ടിത്തൂങ്ങിച്ചത്തവനെപ്പോലെ ഇരിക്കുന്നത്?.സിക്കിള്‍സെല്‍
എട്ട്


                                                          

 അനീമിയ ബാധിച്ച രക്ത കോശത്തെപ്പോലെ വളഞ്ഞ് കുത്തിയിരിക്കുന്ന  അവന് ആത്മഹത്യപ്രേരണ കുറ്റവിധേയമാണെന്നുള്ള അറിവ് ഇല്ലാതെ പോയി.
     ഞങ്ങള്‍ കൂടുതലും ക്ലാസ് റൂമുകളിലായിരുന്നു ഓടിക്കളിച്ചിരുന്നത്. എല്‍.പി വിഭാഗത്തിലെ പലകുട്ടികളും ഞങ്ങളുടെ പേര് ചൊല്ലി വിളിച്ച്പ്പോഴാണ് ആദ്യമായി ഞാന്‍ എന്റെ വ്യത്യസ്തത മനസ്സിലാക്കിയത്.
ഞങ്ങള്‍  ഒറ്റക്കാരെ(എന്നെയൊഴികെ) എല്ലാവരും രണ്ടക്ഷരം കൊണ്ടാണ് വിളിക്കുന്നത്. പിന്നെന്താണ് എന്നെ മാത്രം നാമകരണം ചെയ്തയാള്‍ എനിക്ക് `ത്``എന്ന ഒരക്ഷരം കൂടുതലായി തന്നത്?. ആ ചിന്തയില്‍ നിന്നാണ് എന്റെ അസ്വസ്ഥതയുടെ തുടക്കം.          ഉപഭോക്ത്യ സംസ്ക്കാരം  വളര്‍ന്ന് വന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ കണ്ണില്‍ പൊടിയിടാനും, അവര്‍ക്ക് ആശ്വാസമേകാനും എന്റെ സാ‍ന്നിധ്യം വളരെ പ്രയോജനപ്പെടുന്നുണ്ടെന്നെനിക്കറിയാം
തൊണ്ണൂറ്റി ഒമ്പത്തിഒമ്പ്

999 രൂപയേ “വിലയുള്ളൂ“      എന്ന് പറയുമ്പോള്‍ആയിരമൊന്നുമായില്ലല്ലോ എന്ന ആശ്വാസത്തിലാണ് പലരും.                    

എന്റെ ഉരുക്കം കാണുന്നില്ലേ?....

ഇങ്ങനെയൊക്കെ മറ്റുള്ളവരെ ആശ്വസിപ്പിക്കുമ്പോഴും ഞാനുരികിത്തീരുകയായിരുന്നു.  എരിതീയില്‍ എണ്ണ പോലെ ഒരിക്കല്‍ യു.പി. വിഭാഗത്തിലെ ഒരു കുട്ടി ടീച്ചറോട് ഒരു ചോദ്യം-“100-ല്‍ താഴെയുള്ള പത്തിന്റെ എല്ലാഗുണിത ങ്ങളും പത്തില്‍ ആണ് അവസാനിക്കുന്നത്. 9-ന്റെ ഗുണിതം മാത്രം നൂറില്‍ അവസാനിക്കുന്നു “?. 

എനിക്ക് തലതല്ലി കരയാന്‍ തോന്നി.എന്നെക്കുറിച്ച് പുറം ലോകം അറിയാന്‍ തുടങ്ങുന്നു`.തെറ്റായ മേല്‍ വിലാസക്കാരന്‍`. എന്റെ  അസ്വസ്ഥത വേദനയായിത്തുടങ്ങി. “ ബാലിശമായ സംശയങ്ങളുന്നയിക്കാതെ പറഞ്ഞ് തന്നത് പോലെ പഠിക്ക്”. ടീച്ചറിന്റെ അഭിപ്രായത്തോട് എനിക്ക് പൊരുത്തപ്പെടാനേ  കഴിയുന്നില്ല. അത് ബാലിശമായ സംശയമല്ല. മലയാള ഗണിത ശാസ്ത്രത്തിന്റെ വേരുകളിലെ വൈറസ് ബാധയാണെന്ന് അംഗീകരിച്ചാല്‍ എന്റെ വേദനയ്ക്കൊരു ശമനമാകുമായിരുന്നു ആ വാക്കുകള്‍.                                                                                                                           
         ഒന്നാം ക്ലാസ് ഫാമിലിയില്‍ എനിക്ക്  “ ഒമ്പ്” എന്ന പേര് മതി.അല്ലെങ്കില്‍ ഞാന്‍ എന്റെ സഹോദരങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് പോകും. രണ്ടാം ക്ലാസ് ഫാമിലിയില്‍ തൊണ്ണൂറെന്ന് അറിയപ്പെട്ട് ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കുന്നതിലും നല്ലത് ഒമ്പത് എന്നറിയപ്പെടുന്നതല്ലേ?....        
ഒമ്പത്
        അസാധ്യം എന്ന് പറയാന്‍ വരട്ടെ “ബൊംബ” മുംബൈ ദേവിയുടെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചപ്പോള്‍ അസാധ്യം എന്ന്  പറഞ്ഞ് ചിരിച്ചവരൊക്കെ ഇന്നെവിടെ?..  Sixteen years after the city was renamed Mumbai, the state legislative assembly unanimously approved a bill to remove the word "Bombay" from the Acts and rules.                                     “ദേവഭൂമി” എന്ന പേരില്‍ അഹങ്കരിച്ചിരുന്ന ഉത്തരാഞ്ചലിന്റെ പൊട്ടിക്കരച്ചില്‍ ഇപ്പോഴും എന്റെ കാതില്‍ ഉണ്ട്. എന്നിട്ടും ഉത്തരാഞ്ചല്‍ എന്ന മനോഹര നാമവുമായുള്ള വേര്‍പാട്  ഉത്തരാഖണ്ഡ് സഹിക്കുന്നില്ലേ?..


                            ചരിത്രത്താളുകളില്‍ വര്‍ഷമാപിനി രേഖകളാല്‍ ഏറ്റവും അനുമോദിക്കപ്പെട്ട ചിറാപ്പുഞ്ചി ഇപ്പോള്‍ `സൊഹ്ര` എന്ന നാമധേയത്തില്‍ ആത്മനിന്ദയോടെയണ് ജീവിക്കുന്നതെന്നെനിക്കറിയാം.

              ഇവര്‍ക്കൊക്കെ മാറ്റങ്ങളാകാമെങ്കില്‍ എനിക്കുമെന്തുകൊണ്ട് മാറാനാവില്ല?. നവഗ്രഹങ്ങളുടെ പേരുകള്‍ ചൂരല്‍ മുനയില്‍ നിര്‍ത്തിപഠിപ്പിച്ച അധ്യാ‍പകരോടുള്ള വെല്ലുവിളിയെന്നമട്ടില്‍ പ്ലൂട്ടോ ഭ്രമണപഥം വിട്ടില്ലേ?!.അഷ്ട്ടഗ്രഹങ്ങള്‍ ചൂരല്‍മുനയുടെ `ഒമ്പ`യാമത്തെ അനക്കം നിര്‍ത്തിക്കളഞ്ഞില്ലേ?!.                                                                                                

തൊണ്ണൂറ്
          പിന്നെന്തുകൊണ്ടാണെന്റെ മാളോരെ ആയിരത്തിന്റെ വിലയില്ലത്ത 90ന്റെ വിലയുള്ള എന്നെ നിങ്ങള്‍ 900 എന്നു വിളിച്ച് അര്‍ഹിക്കാത്ത ബഹുമതിപ്പട്ടം എന്റെ മേല്‍ ചാര്‍ത്തുന്നത്?. ഏത് ഗസറ്റിലാണ് ഞാന്‍ “ഒമ്പ്” ആണെന്ന് വെളിപ്പെടുത്തേണ്ടത്?....


                                                                   എന്ന് നിങ്ങളുടെ സ്വന്തം....? ഒമ്പ്/ഒമ്പത്

                                                                   ഞാനാരാകണമെന്ന് നിങ്ങള്‍ തീരുമാനിക്കൂ....